ന്യൂദല്‍ഹി: പതിറ്റാണ്ടുകളായി ദേശീയപാതാ വികസനം അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തില്‍ കേരളം ആകാശ പാതകളെക്കുറിച്ച് ചിന്തിക്കണമെന്ന് ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുമന് ബില്ല. ദേശീയപാത വീതി കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ അനിശ്ചിതത്വത്തിലാണ്. സ്ഥലമേറ്റെടുപ്പിനെതിരെ പ്രാദേശികമായി എതിര്‍പ്പുകള്‍ ഉയരുന്നു. ഇത് യഥാസമയം ഇടപെട്ട് പരിഹരിക്കാന്‍ സാധിക്കുന്നില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ആകാശപാതകള്‍ പ്രയോജനപ്പെടുത്തണം. ട്രാന്‍സ് കേരള കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് കാര്യക്ഷമമായ ഗതാഗത സംവിധാനം ആവശ്യമാണ്. വ്യോമയാന രംഗത്ത് കേരളം മുന്‍പന്തിയിലാണ്. കൂടുതല്‍ വിമാനത്താവളങ്ങളും സര്‍വ്വീസുകളുമുണ്ട്. സീസണുകളില്‍ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കേരളത്തിനുള്ളിലെ ഗതാഗതത്തെക്കുറിച്ചും ആലോചിക്കണം. വളരെയേറെ പണം മുടക്കിയിട്ടും സീ പ്ലെയിന്‍ അനിശ്ചിതാവസ്ഥയിലാണ്. കേരളത്തിലെ ജലാശയങ്ങള്‍ക്ക് പദ്ധതി അനുയോജ്യമാണ്. മത്സ്യ സമ്പത്തിനെയോ തൊഴിലാളികളെയോ സീപ്ലെയിന്‍ ബാധിക്കില്ല. മലിനീകരണമുണ്ടാക്കുമെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്.
സാങ്കേതിക വിദ്യകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ടൂറിസം മേഖലയിലാണ്. യാത്രക്ക് മുന്‍പ് തന്നെ ചെലവുകളും മറ്റും നേരത്തെ തന്നെ മനസിലാക്കാന്‍ സാധിക്കണം. ഇടത്തരം വിനോദ സഞ്ചാരികളിലാണ് കേരളം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വൈദ്യുതി ഉപയോഗിച്ചുള്ള ഗതാഗത സംവിധാനങ്ങളുടെ ആവശ്യകത അന്താരാഷ്ട്രതലത്തില്‍ വര്‍ധിച്ചുവരുന്നുണ്ട്. മാറ്റമുള്‍ക്കൊള്ളാന്‍ കേരളവും തയ്യാറാകണം. തീരദേശവും ഉള്‍നാടന്‍ ജലഗതാഗത സംവിധാനവും സംസ്ഥാനം പ്രയോജനപ്പെടുത്തണം. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: