ബെംഗളൂരു: ദളിത-ഒബിസി വിരുദ്ധ മനോഭാവമാണ് കോണ്‍ഗ്രസിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ റെയ്ചൂരില്‍ നടന്ന പൊതു റാലിയെ അഭിസംബേധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വിമര്‍ശിച്ചത്.
ഒബിസി കമ്മീഷന് രൂപീകരിക്കാനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസ് മൂടിവയ്ക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ അനുവദിക്കാതിരിക്കുന്നത് എന്തിനെന്ന് രാജ്യത്തോട് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും മോദി പറഞ്ഞു.
ദളിത-ഒബിസി വിരുദ്ധ മനോഭാവമാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ കോണ്‍ഗ്രസ് അനുവദിക്കാത്തതിന് കാരണം. ഒബിസി കമ്മീഷന് രൂപീകരിക്കാന്‍ അനുവദിക്കാത്തതിന് കാരണവും ഇതാണെന്ന് മോദി വിശദീകരിച്ചു.
യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചിരുന്നപ്പോള്‍ കൊള്ളയടിക്കുക എന്ന വ്യവസ്ഥിതിയായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ജന്‍ധന്‍-ആധാര്‍-മൊബൈലിലൂടെ(ജാം) ഇതിന് അന്ത്യം കുറിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് എന്നോടുള്ള ദേഷ്യത്തിലും കുറ്റപ്പെടുത്തലുകളിലും ആശ്ചര്യമില്ല. കര്‍ണാടകയില്‍ തങ്ങള്‍ അധികാരത്തിലെത്തുമെന്ന് അവര്‍ ഭയപ്പെടുന്നു. അങ്ങനെ വന്നാല്‍ സംസ്ഥാനത്ത് നിന്ന് കൊള്ളയടിക്കുകയെന്നത് ദുഷ്ക്കരമാകുമെന്നും മോദി പറഞ്ഞു.
സബ്സിഡി നിരക്കില്‍ ലഭിക്കുന്ന എല്‍ഇഡി ബള്‍ബുകളുടെ വിഷയം ഉന്നയിച്ചും മോദി യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാലത്ത് എല്‍ഇഡി ബള്‍ബ് വിറ്റിരുന്നത് 350 രൂപയ്ക്ക്. ബിജെപി അധികാരത്തിലെത്തിയപ്പോള്‍ അതേ എല്‍ഇഡി ബള്‍ബ് 50 രൂപയ്ക്ക് വില്‍ക്കുന്നു. അങ്ങനെ വരുമ്പോള്‍ അധികമായി ചാര്‍ജ് ചെയ്തിരുന്ന 300 രൂപ കോണ്‍ഗ്രസ് എവിടെ ചിലവഴിച്ചെന്നും മോദി ചോദിച്ചു.
എല്ലാം മോദിയാണ് ചെയ്യുന്നതെന്ന പഴിക്ക് പകരം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി സിദ്ധരമായ്യ സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് വ്യക്തമാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
എസി മുറികളില്‍ ഇരുന്ന് ചിലര്‍ പറയുന്നു, സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ വരുമെന്ന്. അങ്ങനെ പറയുന്നവര്‍ റെയ്ച്ചൂരിലെ മൈതാനം വന്ന് കാണുക എന്ന് പറഞ്ഞ് കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
മെയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15ന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: