ന്ത്യയുടെ സമ്പദ്രംഗം സുശക്തവും വളരെവേഗത്തില്‍ വളരുന്നതുമാണ്; നോട്ട് റദ്ദാക്കല്‍, ജിഎസ്ടി എന്നിവ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് അനുഭവപ്പെട്ട താല്‍ക്കാലിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്ത്യക്കായിരിക്കുന്നു. ആ രണ്ട് സുപ്രധാന സാമ്പത്തിക പരിഷ്കരണ നടപടികളും രാജ്യത്തിന്റെ വികസനക്കുതിപ്പിന് ശക്തിപകരും; ഗ്രാമീണ മേഖലയില്‍ അടുത്തിടെ കാണുന്ന ഉണര്‍വ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്… ‘ലോകബാങ്ക് അടുത്തിടെ ഇന്ത്യയെക്കുറിച്ച് നടത്തിയ വിലയിരുത്തലാണിത്. ഇന്ത്യയുടെ സാമ്പത്തിക നില ഏതവസ്ഥയിലാണ് എന്നതിന് മറ്റൊരു സാക്ഷ്യപത്രം ആവശ്യമുണ്ടോ എന്നതറിയില്ല. ഇതിപ്പോള്‍ ഓര്മ്മിപ്പിക്കേണ്ടിവന്നത്, കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ കക്ഷികള്‍ നടത്തിവരുന്ന പ്രചാരണങ്ങള്‍ കൊണ്ടാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്, ഈ നിലക്ക് പോയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും തുടങ്ങിയ മട്ടിലാണല്ലോ അവര്‍ പറഞ്ഞുനടക്കുന്നത്. മഹാനായ വിശ്വേശ്വരയ്യയുടെ പേര് പൊതുവേദിയില്‍ നാല് തവണ ശ്രമിച്ചിട്ടും മര്യാദക്ക് ഉച്ചരിക്കാന്‍ കഴിയാത്ത നേതാക്കള്‍ പോലും സാമ്പത്തിക വിദഗ്ദ്ധരെപ്പോലെ പിച്ചുംപേയും പറയുമ്പോള്‍ എന്താണിവിടെ സംഭവിക്കുന്നത് എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് തോന്നി.
എന്താണ് ഒരു രാജ്യത്തിന്റെ സാമ്പത്തികനില അളക്കാനുള്ള മാര്‍ഗങ്ങള്‍? സര്‍ക്കാര്‍ ഖജനാവിന്റെ അവസ്ഥയെന്താണ് എന്നതാണ് അതില്‍ പ്രധാനം. മറ്റൊന്ന് കാര്‍ഷിക മേഖലയുടെ നില, വ്യവസായ-വാണിജ്യ മേഖലകള്‍ എങ്ങിനെ നിലകൊള്ളുന്നു, സാധാരണക്കാര്‍ എങ്ങിനെ പ്രതികരിക്കുന്നു… ഇതൊക്കെ ഒന്ന് പരിശോധിച്ചാല്‍ സംശയങ്ങള്‍ നീങ്ങുകതന്നെ ചെയ്യും. അതില്‍ ആദ്യത്തേത് കേന്ദ്ര സര്‍ക്കാരിന്റെ അവസ്ഥതന്നെയാണ്. നികുതി വരുമാനം വര്‍ദ്ധിക്കുന്നുണ്ടോ, നികുതി ദായകരുടെ എണ്ണത്തില്‍ മാറ്റമുണ്ടോ, വിദേശനാണയ ശേഖരം എത്രത്തോളമുണ്ട് എന്നിവ പ്രധാനഘടകങ്ങളാണ്. ഇതിനൊക്കെ സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ ലഭ്യമാണ്. 2017 ജൂലൈ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കാലത്ത് ജിഎസ്ടി ഇനത്തില്‍ കേന്ദ്രത്തിന് ലഭിച്ചത് 7.41 ലക്ഷം കോടിയാണ്. ഈയിനത്തിലെ ശരാശരി പ്രതിമാസ വരുമാനം 89, 885 കോടി രൂപയാണ്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം, ഏപ്രിലില്‍, അത് ഒരു ലക്ഷം കോടി കഴിഞ്ഞു; 1.03 ലക്ഷം കോടിരൂപ. ജിഎസ്ടി വേണ്ടവിധം നടപ്പിലാക്കിയില്ല, അത് പരാജയമാണ് എന്നൊക്കെ പറഞ്ഞുനടക്കുന്ന രാഹുല്‍ ഗാന്ധി മുതല്‍ കേരളത്തിലെ തോമസ് ഐസക്ക് വരെയുള്ളവര്‍ക്ക് ഇതൊന്നും മനസിലാവുന്നില്ല. ഇവിടെ നാം കാണേണ്ടത്, 87.12 ലക്ഷം ജിഎസ്ടി റിട്ടേണുകളാണ് പ്രതിമാസം ഫയല്‍ ചെയ്യേണ്ടത്; ഇക്കഴിഞ്ഞ ഏപ്രിലില്‍ അത്ചെയ്തത് 60.47 ലക്ഷം പേരാണ്. അതായത് ഈ നികുതി സംവിധാനത്തിന്റെ ഭാഗമായവരില്‍ 70 ശതമാനവും അതുമായി സഹകരിക്കുന്നു എന്നല്ലേ? ജിഎസ്ടി വിജയം കണ്ടു എന്നുമാത്രമല്ല അതുമായി ബഹുഭൂരിപക്ഷവും സഹകരിക്കുന്നു എന്നും ഇതില്‍ നിന്ന് വ്യക്തമല്ലേ?.
നികുതി ദായകരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് മറ്റൊരു പ്രധാനഘടകമാണ്. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചിരുന്നവരുടെ എണ്ണം 2016-17ല്‍ 5.43 കോടിയായിരുന്നത് 2017-18 ആയപ്പോഴേക്ക് 6.84 കോടിയായി ഉയര്‍ന്നു. ഏതാണ്ട് ഒന്നര കോടിയുടെ വര്‍ദ്ധനവ്. നികുതി വരുമാനത്തിലുണ്ടായ വര്ധനവാവട്ടെ ഏതാണ്ട് 18 ശതമാനവും. ഇത് എന്തിന്റെ റിസള്റ്റ് ആണ്?. സംശയമില്ല, നോട്ട് റദ്ദാക്കലിന് ശേഷമുണ്ടായ മാറ്റം തന്നെ. ഇവിടെ വിലയിരുത്തേണ്ടമറ്റൊന്ന് വിദേശനാണയ ശേഖരത്തിന്റെ അവസ്ഥയാണ്; കഴിഞ്ഞ മാര്‍ച്ച് 31ന് അത് 424.36 ബില്യണ്‍ യുഎസ് ഡോളറായിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് 400 ബില്യണ്‍ എത്തിയത്. ഇവിടെ നാം ഓര്‍ക്കേണ്ട ഒന്നുണ്ട്. ആവശ്യം വേണ്ടുന്ന കാര്യങ്ങള്‍ക്ക് പോലും വിദേശ നാണ്യമില്ലാതെ ഖജനാവിലുള്ള സ്വര്‍ണ്ണം ലണ്ടനില്‍ കൊണ്ടുപോയി പണയംവെച്ച ഒരു രാജ്യത്താണ് കാര്യങ്ങള്‍ ഈ നിലക്കെത്തുന്നത് എന്നതാണത്. സുരക്ഷിതമാണ് രാജ്യത്തിന്റെ ധനസ്ഥിതി എന്നതുതന്നെയാണിതെല്ലാം കാണിക്കുന്നത്.
മറ്റൊന്ന് വാണിജ്യ-വ്യാവസായിക മേഖലയിലെ അവസ്ഥയാണ്. ജിഎസ്ടിയുടെ കാര്യം ഞാന്‍ സൂചിപ്പിച്ചുവല്ലോ. അതിലെ വലിയ വര്‍ദ്ധനവ് എന്താണ് കാണിക്കുന്നത്; വാണിജ്യ-വ്യാവസായിക മേഖല ചലനാത്മകമാണ്, സുഗമമായി മുന്നോട്ട് പോകുന്നു എന്നതല്ലേ?. കൂടുതല്‍ വിശദീകരണം അതില്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ശ്രദ്ധിക്കെണ്ടുന്ന മറ്റൊരു കാര്യം, ഗ്രാമീണ മേഖലയിലെ വാണിജ്യ രംഗത്തുള്ള വലിയ മാറ്റമാണ്. നോട്ട് റദ്ദാക്കലും മറ്റും കുറെയൊക്കെ ബാധിച്ചിരുന്ന ഒരു സമൂഹത്തില്‍ ഇന്നിപ്പോള്‍ എല്ലാം സജീവമാവുന്നു. വ്യവസായികോല്‍പ്പാദനം 2017 ഡിസംബറിലെ കണക്കനുസരിച്ച് 7.1 ശതമാനമാണ്; മറ്റെന്നത്തെക്കാള്‍ മികച്ചനിലയിലാണ് അത് എന്ന് വ്യക്തം. സ്റ്റീല്‍ ഉത്പാദനം മറ്റൊരു ദിശാസൂചികയാണ്; 2017-18ല്‍ അത് 38 ശതമാനമാണ് വര്‍ദ്ധിച്ചത്; 140 മില്യണ്‍ ടണ്ണില്‍ എത്തിയിരിക്കുന്നു. സ്റ്റീല്‍ ഉത്പാദനം കൂടിയത് വിപണിയില്‍ അതിന് ആവശ്യക്കാരുണ്ട് എന്നതുകൊണ്ടാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അത്രത്തോളം നടക്കുന്നു എന്ന് വ്യക്തം. മറ്റൊരു ഘടകം ഓഹരിവിപണിയാണ്. ലോകത്തിലെ തന്നെ സമ്പന്നമായ വിപണികളില്‍ ഒന്നായി സെന്‍സെക്സ് മാറുന്നതല്ലേ അടുത്തിടെ കണ്ടത്; സെന്‍സെക്സ് ഇപ്പോള്‍ 35,130-ലെത്തിനില്‍ക്കുന്നു; നിഫ്റ്റി ആവട്ടെ 10,690ലും. വിദേശനിക്ഷേപത്തിലുള്ള വലിയ വര്‍ധനവും കാണാതെ പോയിക്കൂടാ. ശരാശരി പ്രതിമാസം 1,294 മില്യണ്‍ യുഎസ് ഡോളറാണ് എഫ്ഡിഐആയി എത്താറുള്ളത്; അത് കഴിഞ്ഞ ആഗസ്റ്റില്‍ 8,579 മില്യണ്‍ ഡോളറാവുന്നത് രാജ്യം കണ്ടു. ലോകമെമ്പാടും വിദേശനിക്ഷേപത്തില്‍ കാര്യമായ പുരോഗതി കാണാത്ത കാലഘട്ടത്തിലും ഇന്ത്യയിലേക്ക് ലോകമെമ്പാടും നിന്ന് ആളുകളെത്തി എന്നത് ചെറിയകാര്യമല്ല. 2017 ഏപ്രില്‍-ഡിസംബര്‍ കാലഘട്ടത്തില്‍ വിദേശ നിക്ഷേപം 35.94 ബില്യണ്‍ യുഎസ് ഡോളറാണ്.
അടുത്തത് കാര്‍ഷികമേഖലയാണ്. അവിടെ വലിയ പ്രതിസന്ധിയാണ്, കര്‍ഷകര്‍ക്ക് ജീവിക്കാനാവുന്നില്ല എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ സത്യം മറ്റൊന്നാണ് എന്നതാണ് നാം കാണുന്നത്. രണ്ടേരണ്ട് കാര്യങ്ങള്‍ മാത്രം ഞാന്‍ സൂചിപ്പിക്കട്ടെ. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ സുഗന്ധവ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്തത് വഴി 1.99 ബില്യണ്‍ യുഎസ് ഡോളറാണ്; അതായത് 13,167.89 കോടിരൂപ. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കയറ്റുമതിയില്‍ ഇക്കാലത്തുണ്ടായത് 20 ശതമാനം വര്‍ധനയാണ്. മറ്റൊന്ന് രാജ്യത്ത് ഏറ്റവുമധികം ട്രാക്ടര്‍ വിറ്റഴിച്ചത് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്; 6.8 ലക്ഷം യൂണിറ്റുകള്‍. മുന്‍ വര്‍ഷത്തില്‍ അത് 5. 8 ലക്ഷമായിരുന്നു. ഇത് എന്തിന്റെ സൂചനയാണ് എന്നുവ്യക്തമല്ലേ? കാര്‍ഷികമേഖല പരുങ്ങലില്‍ ആണെങ്കില്‍ ഇത്രയേറെ ട്രാക്ടറുകള്‍ വിലക്കപ്പെടുമോ? ഇതിനൊപ്പം കാണേണ്ടകാര്യമാണ് അടുത്തവര്‍ഷത്തെ ഭക്ഷ്യധാന്യ ഉത്പാദന ലക്ഷ്യം; കേന്ദ്രം നിശ്ചയിച്ചത് ഖരീഫ്, റാബി വിളകളിലായി 284 മില്യണ്‍ ടണ്‍ ധാന്യങ്ങള്‍ ഉത്പാദിപ്പിക്കണം എന്നാണ്. ഈയിടെ കരിമ്പ് കൃഷിക്കാര്‍ക്ക് നല്കിയ ധനസഹായം, കാര്‍ഷിക വായ്പ സംബന്ധിച്ച നാഫെഡ് നല്കിയ 478 കോടി രൂപ, വിവിധ ഉത്പന്നങ്ങളുടെ തറവില 50 ശതമാനം വര്‍ധിപ്പിച്ചത് എന്നിവയും കാര്‍ഷികമേഖലയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ലോകബാങ്ക് സൂചിപ്പിച്ച ഗ്രാമീണമേഖലയിലെ ഉണര്വിന് ആധാരം.
ഇനി സാധാരണക്കാരുടെ കാര്യം നോക്കുക. രാജ്യത്ത് ഏറ്റവുമധികം ടുവീലറുകള്‍ വിറ്റഴിക്കപ്പെട്ട വര്‍ഷവും ഇതുതന്നെ. ഹീറോ മോട്ടോ കോര്‍പ് അധികൃതര്‍ പറയുന്നത് 2017-18ന്റെ അവസാന മൂന്ന് മാസങ്ങളില്‍ അവരുടെ വില്പനയിലുണ്ടായ വര്‍ധന 23.7 ശതമാനമാണെന്നാണ്. സാധാരണക്കാരുടെ വാഹനമാണ് ടുവീലറുകള്‍. അവിടെ ഇത്രമാത്രം ഡിമാന്‍ഡ് ഉണ്ടാവുന്നത് സാമ്പത്തിക രംഗത്തെ ഉണര്‍വ് കൊണ്ടല്ലെങ്കില്‍ പിന്നെന്താണ്?. ഇതിനൊപ്പം കാണേണ്ടതാണ് കാറുകളുടെ വില്‍പ്പനയിലെ വര്‍ദ്ധനവ്. രാജ്യത്ത് 2018 ഫെബ്രുവരിയില്‍ 2.42 ലക്ഷവും മാര്‍ച്ചില്‍ 2.63 ലക്ഷവും കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. ‘മാരുതി’ പറയുന്നത്, കഴിഞ്ഞ സാമ്പത്തികവര്‍ഷം അവരുടെ വില്പനയിലുണ്ടായ വര്‍ധന ഏതാണ്ട് 13.4 ശതമാനമാണ് എന്നാണ്; അതായത് ഏതാണ്ട് 17.80 ലക്ഷം യൂണിറ്റുകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇന്ത്യ എന്ന് പറഞ്ഞുനടക്കുന്നവര്‍ ഇതൊക്കെയെങ്ങിനെ സംഭവിക്കുന്നു എന്ന് വിശദീകരണം നല്‍കുമോ? ജനങ്ങള്‍ക്ക് വേണ്ടതൊക്കെയുണ്ട്, അവര്‍ സന്തുഷ്ടരുമാണ്; പ്രതിപക്ഷം ആഗ്രഹിക്കുന്നതല്ല രാജ്യത്ത് നടക്കുന്നത് എന്നതല്ലേ ഇതില്‍നിന്ന് തിരിച്ചറിയേണ്ടത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പോലെ അഞ്ച് ട്രില്യണ്‍ ഡോളര്‍ എക്കണോമിയിലേക്കാണ് രാജ്യം നീങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളില്‍ ഒന്നാവാനുള്ള പുറപ്പാട്; അത് ലോകരാജ്യങ്ങള്‍ സമ്മതിക്കുന്നു. വികസനക്കുതിപ്പില്‍ ചൈനയേക്കാള്‍ മുന്നില്‍ ഇന്ത്യയെത്തിയെന്ന് ലോകബാങ്കും ഐഎംഎഫും മറ്റും സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴും തോമസ് ഐസക്ക്-മാര്‍ മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ക്ക് മനസിലാവുന്നില്ല; ദഹിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ ഈ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട് എന്നത് കാണാതെപോകാനുമാവില്ല. അവര്‍ അത് ബാലറ്റിലൂടെ പലവട്ടം കാണിച്ചുതരികയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: