ഭാരതീയരുടെ പരമമായ പ്രാര്‍ഥനയാണ് ഗായത്രീമന്ത്രം. ഋഗ്വേദത്തിലും യജുര്‍വേദത്തിലും സാമവേദത്തിലും ഗായത്രീമന്ത്രം കടന്നുവരുന്നുണ്ട്. അഥര്‍വവേദത്തിലാകട്ടെ, ആ ഗായത്രിയെ ഉപാസിച്ചതുകൊണ്ടുള്ള ഫലത്തെക്കുറിച്ച് പറയുന്നു. ഗായത്രിയെ വേദമാതാവ് എന്നാണ് അഥര്‍വവേദത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ആ വേദമാതാവ് ഉപാസകന് എന്തെല്ലാമാണ് കനിഞ്ഞുനല്‍കുക എന്ന് വിവരിക്കുന്ന ആ അഥര്വവേദമന്ത്രവും അര്‍ഥവും കാണൂ:
ഓം സ്തുതാ മയാ വരദാ വേദമാതാ പ്രചോദയന്താം പാവമാനീ ദ്വിജാനാമ്.
ആയുഃ പ്രാണം പ്രജാം പശും കീര്തിം ദ്രവിണം ബ്രഹ്മവര്ചസം മഹ്യം ദത്വാ
വ്രജത ബ്രഹ്മലോകമ്. (അഥര്‍വവേദം 19.71.1)
അര്‍ഥം: (വരദാ വേദമാതാ=) വരദായിനിയായ വേദമാതാവ് (മയാ സ്തുതാ=) എന്നാല്‍ സ്തുതിക്കപ്പെട്ടിരിക്കുന്നു. (ദ്വിജാനാം പാവമാനീ=) ദ്വിജന്മാരെ പവിത്രീകരിക്കുന്ന ആ വേദമാതാവ് (പ്രചോദയന്താം=) എനിക്കായി പ്രചോദനങ്ങളേകട്ടെ. (ആയുഃ=) ആയുസ്സ്, (പ്രാണം=) പ്രാണശക്തി, (പ്രജാം=) സല്‍സന്താനം, (പശും=) പശുസമ്പത്ത്, (കീര്തിം=) യശസ്സ്, (ദ്രവിണം=) ധനം, (ബ്രഹ്മവര്ചസം=) ബ്രഹ്മതേജസ്സ് എന്നിവ (മഹ്യം ദത്വാ=) എനിക്കായി കനിഞ്ഞുനല്കിയിട്ട്, (ബ്രഹ്മലോകം വ്രജത=) ബ്രഹ്മലോകത്തെയും പ്രാപ്തമാക്കിയാലും.
എന്തുകൊണ്ടാണ് ഗായത്രി നമുക്ക് മാതാവാകുന്നത്? അപ്പോള്‍ പിതാവാരാണ്? ആരാണീ ദ്വിജന്മാര്? ഇങ്ങനെ ഒട്ടേറെ സംശയങ്ങള്‍ നമുക്കിവിടെ തോന്നാം. ഇതിനെല്ലാമുള്ള ഉത്തരം മനുസ്മൃതിയിലെ ഒരൊറ്റ ശ്ലോകത്തില്‍ അടുക്കിവെച്ചിട്ടുണ്ട്. ‘തത്ര യദ്ബ്രഹ്മജന്മാസ്യ മൗഞ്ജീബന്ധനചിഹ്നിതം തത്രാസ്യ മാതാ സാവിത്രീ പിതാ ത്വാചാര്യ ഉച്യതേ’ (മനുസ്മൃതി 2.170) എന്ന് മഹര്‍ഷി മനു പറയുന്നു. മൗഞ്ജീബന്ധനമാകുന്ന ലക്ഷണത്തോടുകൂടിയ ആ ബ്രഹ്മജന്മത്തില് മാതാവ് ഗായത്രിയും പിതാവ് ആചാര്യനുമാകുന്നു എന്ന് അര്‍ഥം.
മറ്റ് ജന്തുക്കളിലേതുപോലെതന്നെ മാതാവും പിതാവും നമ്മുടെ ഈ സ്ഥൂലശരീരത്തെ ഉത്പാദിപ്പിച്ചു. എന്നാല്‍ ഇതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു ജന്മം അവന് ആചാര്യനിലൂടെ ഗായത്രീദീക്ഷിതനാകുമ്പോള് അവന് ലഭിക്കുകയാണ്. ശരീരത്തിന്റെ മരണത്തോടുകൂടി നശിക്കാത്ത അറിവാകുന്ന ആ ശരീരം ഉത്പാദിപ്പിക്കുന്നത് ആചാര്യനാകുന്ന പിതാവും ഗായത്രിയാകുന്ന മാതാവും ചേര്‍ന്നാണ്. അങ്ങനെ രണ്ടാമതും ജനിച്ചവനെ ദ്വിജന് എന്ന് വിളിക്കുന്നു.
അങ്ങനെയുള്ള ദ്വിജന്മാരുടെ ബുദ്ധിയെ ഗായത്രിയാകുന്ന ആ വേദമാതാവ് പവിത്രീകരിക്കുന്നു. ‘ധിയോ യോ നഃ പ്രചോദയാത്’ എന്ന് പ്രാര്‍ഥിക്കുന്ന ആ ഉപാസകരുടെ ബുദ്ധി ഉത്തരോത്തരം പ്രചോദിതമാകുന്നു. ആ വേദോപാസകരുടെ ഭൗതികജീവിതത്തിലും ആ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വേദമാതാവ് അവര്‍ക്കായി വരങ്ങളെ കനിഞ്ഞുനല്‍കുന്നു. മന്ത്രത്തിലെ ‘വരദാ’ എന്ന പ്രയോഗം ശ്രദ്ധേയമാണ്.
എന്തെല്ലാം വരങ്ങളാണ് അവര്‍ നേടുന്നത്? മന്ത്രം പറയുന്നു ആയുസ്സ്, പ്രാണശക്തി, സല്സന്താനങ്ങള്, പശുസമ്പത്ത്, യശസ്സ്, ബ്രഹ്മതേജസ്സ് ഇവയെല്ലാം ഈ ജീവിതത്തില്‍തന്നെ അവര്‍ക്ക് ലഭ്യമാകുന്നു. ഇവയോരോന്നിനെക്കുറിച്ചും വേദങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഉദാഹരണമായി, ആയുസ്സെന്നാല്‍ അത് നൂറുവര്‍ഷം വേണമെന്ന് വേദങ്ങളില്‍ പറയുന്നു. ‘അദീനാ സ്യാമ ശരദഃ ശതമ്’ എന്ന് യജുര്‍വേദം. അതായത് യാതൊരു ദീനവും കൂടാതെ നൂറു ശരത്കാലങ്ങള്‍ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമെല്ലാം നാം ജീവിക്കണം. ജീവിതം നരകമാണെന്ന് പഴി പറഞ്ഞുകൊണ്ടല്ല, ഭൂമിയെ സ്വര്ഗ്ഗമാക്കിക്കൊണ്ട് ജീവിക്കണം ഒരു നൂറുവര്‍ഷക്കാലം. എന്നാല്‍ സ്വര്‍ഗ്ഗമാണോ നമ്മുടെ പരമലക്ഷ്യം? ഒരിക്കലുമല്ല, മന്ത്രം പറയുന്നു, ‘വ്രജത ബ്രഹ്മലോകമ്’. ആയുസ്സ്, പ്രാണശക്തി, സല്സന്താനങ്ങള്, പശുസമ്പത്ത്, യശസ്സ്, ബ്രഹ്മതേജസ്സ് ഇവയെല്ലാം നല്കിയ ശേഷം പരമ ലക്ഷ്യമായ ആ ബ്രഹ്മലോകത്തേക്ക്, അല്ലയോ വേദമാതാവേ, എന്നെ കൈപിടിച്ചു കൊണ്ടുപോയാലും എന്ന്.
ജീവിതത്തെ സംബന്ധിച്ചുള്ള വേദത്തിന്റെ കാഴ്ചപ്പാട് ഈ മന്ത്രത്തിലൂടെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. ഇന്ന് പല ആത്മീയവാദികളും പ്രസംഗിക്കുംപോലെ ധനൈശ്വര്യങ്ങളൊന്നും സമ്പാദിക്കേണ്ടതില്ല. കാരണം അവ മോക്ഷത്തിന് തടസ്സമാണ്. അവ നമ്മെ ഈശ്വരനില്‍നിന്ന് അകറ്റും. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഭൗതികജീവിതവും ആധ്യാത്മികജീവിതവും പരസ്പരവിരുദ്ധമാണ് എന്നുള്ള കാഴ്ചപ്പാട് ഈ വേദമന്ത്രത്തിനു മുന്പില് തകര്‍ന്നടിയുകയാണ്. വേദത്തിന്റെ കാഴ്ചപ്പാട് എല്ലാ ഭൗതികസമൃദ്ധിയും വേണമെന്നാണ്. എന്നാല്‍ ഭൗതികതയ്ക്ക് വശപ്പെട്ടുകഴിയാതെ, ആധ്യാത്മികമായും ഉയരുകയും, പരമമായി മോക്ഷത്തെയും പ്രാപ്തമാക്കണമെന്നുമാണ്. ഇതിനു രണ്ടിനുമായി വേദം നല്കുന്ന ഉപായമാണ് ഗായത്രീസാധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: