തിരുവനന്തപുരം: പതിവു പോലെ കെഎസ്ആര്‍ടിസി എംഡിയും സിഐടിയു യൂണിയന് നേതാക്കളും തമ്മിലുള്ള ഉരസല്‍ തുടങ്ങി. ഏത് എംഡി വന്നാലും തങ്ങളുടെ ഇംഗിതത്തിനൊത്ത് നിന്നില്ലെങ്കില്‍ പുകച്ച് പുറത്ത് ചാടിപ്പിക്കും എന്ന കെഎസ്ആര്‍ടിഇഎയുടെ അജണ്ട പുതിയ എംഡിയ്ക്കെതിരെയും തുടങ്ങി. ടോമിന് ജെ.തച്ചങ്കരി എംഡി സ്ഥാനം ഏറ്റെടുത്ത് മധുവിധു കാലം തീരും മുമ്പെ പരാതിയുമായി നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല.
ഇടതു യൂണിയന് നേതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് സ്ഥലം മാറ്റം നല്കാന് തയാറാകാത്ത എംഡിമാരെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ഇടതു യൂണിയന് വച്ച് വാഴിക്കാറില്ല. തച്ചങ്കരി ചുമതലയേറ്റെടുത്തപ്പോഴും യൂണിയന്റെ പ്രധാന ആവശ്യം ജീവനക്കാരുടെ സ്ഥലംമാറ്റത്തെ സംബന്ധിച്ചായിരുന്നു.
മുന്‍ എംഡിമാരായിരുന്ന രാജമാണിക്യവും ഹേമചന്ദ്രനും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയവരെ തിരികെ കൊണ്ടുവരണമെന്നായിരുന്നു പ്രധാന ആവശ്യം. ഈ ആവശ്യം തച്ചങ്കരി നിരസിക്കുകയും മുന്‍ഗണനാ ക്രമം നോക്കി ജീവനക്കാര്‍ കുറവുള്ള മലബാര്‍ മേഖലകളിലേക്ക് കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. കാട്ടാക്കട ഡിപ്പോയില്‍ നിന്നും സിഐടിയു യൂണിയനില്പ്പട്ട ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ മലബാര്‍ മേഖലകളിലേക്ക് പോകേണ്ടതായി വന്നു. ഡിപ്പോയില്‍ ആവശ്യത്തിനുള്ള ഡ്രൈവര്‍മാര്‍ ഇല്ലെന്നും റിമോട്ട് ഉപയോഗിച്ച് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ നേതാക്കള്‍ എംഡിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതോടെ ആവലാതി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചു. സമയം അനുവദിക്കാത്തതിനാല്‍ നിരാശയോടെ മടങ്ങേണ്ടി വന്നു. തുടര്‍ന്ന് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ എംഡി തിരുത്തിയെന്നും കൃത്യ സമയത്ത് ശമ്പളം നല്കിയതിനാല് അഭിവാദ്യം അര്‍പ്പിക്കുകയാണെന്നും കാട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി.
യൂണിയന് ഇടിവെട്ടേറ്റതു പോലെ 120 ഡ്യൂട്ടി നോക്കാത്ത 141 ജീവനക്കാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടുകൊണ്ട് എംഡി ഉത്തരവിറക്കി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോടതി ഉത്തരവ് ഇറങ്ങി ഒരു വര്‍ഷമായിട്ടും സിഐടിയുവിന്റെ സമ്മര്‍ദ്ദം കാരണം നടപ്പിലാക്കിയിരുന്നില്ല. പിരിച്ചുവിട്ടവരില്‍ അധികവും സിഐടിയു യൂണിയനില്പ്പെട്ടവരായിരുന്നു.
സുപ്രീം കോടതി ഉത്തരവ് പുറത്തിറങ്ങിയ സമയത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കാരെ യൂണിയന് ആശ്വസിപ്പിച്ചിരുന്നത് തങ്ങളുടെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ പുനര്‍നിയമനം നല്‍കുമെന്നായിരുന്നു. ഇതിലേയ്ക്കായി ചിലരില്‍ നിന്ന് പണപ്പിരിവും നടത്തി. സുപ്രീം കോടതിയില്‍ റിവ്യൂഹര്‍ജി പോലും നല്‍കാതെ യൂണിയന്റെ വാക്കു വിശ്വസിച്ചവര്‍ വഴിയാധാരമാവുകയും ചെയ്തു. ഇതിനിടയില്‍ അദര്‍ ഡ്യൂട്ടി നോക്കി ഒരേ ഓഫീസില്‍ ജോലി നോക്കിയിരുന്നവരെയും സ്ഥലം മാറ്റി. ഇതില്‍ കൂടുതലും ഇടത് യൂണിയന് നേതാക്കളായിരുന്നു. ഇതോടെ തങ്ങളോട് ആലോചിക്കാതെ കൂട്ട പിരിച്ചുവിടലും സ്ഥലം മാറ്റവും നടത്തുന്ന എംഡിക്കെതിരെ സിഐടിയുവിന്റെ നീക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
എംഡിയുടെ കണ്ടക്ടര്‍ വേഷവും നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. കണ്ടക്ടര്‍ എങ്ങനെ മാതൃകയാവണം എന്ന് ജീവനക്കാരെ പഠിപ്പിക്കാനായിരുന്നു തച്ചങ്കരിയുടെ വേഷം കെട്ടല്‍. എന്നാല്‍ തിരക്കില്ലാത്ത ബസ്സിലല്ല മാതൃക കാണിക്കേണ്ടതെന്നും നന്നേ തിരക്കുള്ളതും വിദ്യാര്‍ത്ഥികള്‍ അധികം കയറുന്ന റൂട്ടില്‍ കയറി മാതൃക കാണിച്ച് പഠിപ്പിക്കണമെന്നുമായിരുന്നു ഇടതു യൂണിയന് നേതാക്കളുടെ പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: