കോഴിക്കോട്: ഹിന്ദുമതത്തിലെ തെറ്റായ വിശ്വാസങ്ങള്‍ ഒരു അമ്പലക്കമ്മറ്റി വിചാരിച്ചാല്‍ തിരുത്താനാകും, മുസ്ലിം മതത്തിലെ അനാചാരങ്ങള്‍ എത്ര പള്ളിക്കമ്മറ്റികള്‍ വിചാരിച്ചാലും തിരുത്താനാകില്ലെന്ന് സംവിധായകന് അലി അക്ബര്‍.
വിവിധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ‘മതിയാക്കുക; ആചാരങ്ങളിലെ ബാലപീഡനം’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അലി അക്ബര്‍.
സുന്നത്ത് കല്യാണം എന്ന പേരില്‍ നടത്തുന്ന ക്രൂരമായ ബാലപീഡനം നിര്‍ത്തലാക്കണം. അതിനുവേണ്ടി കേസ് വാദിക്കാന്‍ ഒരു അഭിഭാഷകനും തയാറാകില്ല. ആരെങ്കിലും തയാറായാല്‍ അവര്‍ നിന്നു കത്തും. അതുകൊണ്ട് തന്നെയാണ് മുസ്ലിം സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരും തയ്യാറാകാത്തത്. സുന്നത്ത് കല്യാണം 19 വയസിനുശേഷം അവര്‍ക്ക് സമ്മതമുണ്ടെങ്കില്‍ മാത്രം നടത്തണമെന്നും അലി അക്ബര്‍ ആവശ്യപ്പെട്ടു.
ഒമ്പത് വയസിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മദ്രസകളിലെ പീഡനത്തിന് ഇരയാവുകയാണ്. മദ്രസ പീഡനത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു ബാലവകാശ കമ്മീഷനോ രാഷ്ട്രീയക്കാരോ തയ്യാറാകില്ല. പുരോഗമനം പറയുന്നവര്‍ ഇക്കാര്യം വരുമ്പോള്‍ ഭയത്തിന് അടിമപ്പെടുകയാണ്. വോട്ടാണ് എല്ലാവര്ക്കും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരന് ആനന്ദ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വി.പി. സുഹ്റ അധ്യക്ഷയായി. ഷൗക്കത്ത്, ഡോ. ജലീല്‍ പുറ്റെക്കാട്, ഡോ.പി.കെ. മോഹന്‍, അഡ്വ. മരിയാ വയനാട്, ഷീബാ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: