ആലപ്പുഴ: കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ സംയുക്താക്രമണത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട വി.എം. സുധീരനെതിരെ ഇപ്പോള്‍ കൂടോത്ര യുദ്ധവും. തിരുവനന്തപുരം ഗൗരീശപട്ടത്തുള്ള വീട്ടില്‍ കൂടോത്രമെന്ന് സുധീരന് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊതുജനങ്ങളെ അറിയിച്ചത്. സ്വന്തം പാര്ട്ടിക്കാര് തന്നെയാകും കൂടോത്രത്തിന് പിന്നിലെന്നും കോണ്‍ഗ്രസില്‍ കൂടോത്ര ഗ്രൂപ്പു കൂടി തുടങ്ങിയെന്ന നിലയ്ക്കും സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകള്‍ നിറയുകയാണ്.
ചിലര്‍ മദ്യ ലോബിയേയും കോടിയേരി ബാലകൃഷ്ണനെയും സംശയിക്കുന്നുണ്ട്. വീട്ടുവളപ്പിലെ വാഴച്ചുവട്ടില്‍ നിന്നാണ് കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ തകിടുകള്‍ ലഭിച്ചത്. ഇത് ഒമ്പതാമത്തെ തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
‘ഇന്നു രാവിലെ വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം. കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍. ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു. നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെക്കുറിച്ച് നമുക്ക് സഹതപിക്കാം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: