തൃശൂര്‍: ദേശമംഗലത്ത് യുവതി കൊല്ലപ്പെട്ട സംഭവം ആത്മഹത്യയാക്കി മാറ്റി പോലീസ് അട്ടിമറിച്ചതായി പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്ന മകളുടെ മരണമൊഴി പോലീസ് തിരുത്തിയെന്ന് അമ്മയുടെ ആരോപണം. മരണമൊഴി ശക്തമായി നിലനില്‍ക്കെയാണ് പോലീസ് കൊലപാതകം ആത്മഹത്യയാക്കി മാറ്റിയത്.
ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നായിരുന്നു ദേശമംഗലം സ്വദേശിനി റിനിയുടെ മൊഴി. എന്നാല്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതി മൊഴി നല്‍കിയിട്ടും മരണം ആത്മഹത്യയെന്ന് പറഞ്ഞ് പോലീസ് എഴുതിത്തള്ളി. മാര്‍ച്ച് അഞ്ചിനാണ് റിനിക്ക് കൊണ്ടയൂരിലെ ഭര്‍തൃവീട്ടില്‍ വച്ച് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെ മാര്‍ച്ച് 18ന് മരിച്ചു.
റിനിയുടെ മരണമൊഴി മാത്രം മതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കാനെന്ന് അമ്മ റൂബി പറഞ്ഞു. എന്നാല്‍, ഭര്‍ത്താവും അമ്മയും സഹോദരിമാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ മനോവിഷമത്തില്‍ സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് പോലീസ് രേഖപ്പെടുത്തിയ മൊഴി. തന്റെ മുന്നില്‍ വച്ച് മകള്‍ കൊടുത്ത മൊഴിയാണ് പോലീസ് മാറ്റിയെഴുതിയതെന്നാണ് റൂബിയുടെ പരാതി
റിനിയുടെ ഭര്‍ത്താവ് സാജുവിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും റൂബി പരാതി നല്കി. മനുഷ്യാവകാശ കമ്മീഷനും വനിതാകമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ റിനിയുടെ ഭര്‍ത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: