ന്യൂദല്‍ഹി: മുഹമ്മദലി ജിന്നയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും നെഹ്റു കുടുംബത്തിന്റെ ഉപദേശിയുമായ മണി ശങ്കര്‍ അയ്യര്‍. പാക്കിസ്ഥാനില്‍ നടന്ന പരിപാടിയില്‍ ജിന്ന മഹത്തായ നേതാവാണെന്ന് അയ്യര്‍ പറഞ്ഞു. അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന് ഓഫീസില്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു ‘ഇന്ത്യയുടെ ശത്രു’വിന് കോണ്‍ഗ്രസ് നേതാവിന്റെ പ്രശംസ. ഗുണ്ടകളാണ് ജിന്നയുടെ ചിത്രം തകര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു.
അയ്യരുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. പരസ്പരം മനോഗതം മനസിലാക്കാനുള്ള അത്ഭുതപ്പെടുത്തുന്ന കഴിവ് പാക്കിസ്ഥാനും കോണ്‍ഗ്രസ്സിനും ഉണ്ടെന്ന് അമിത് ഷാ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു ജയന്തി വലിയ ആഘോഷമാക്കിയിരുന്നു. ടിപ്പുവിന്റെ ചരമദിനം കഴിഞ്ഞ ദിവസം പാക്കിസ്ഥാന് സര്‍ക്കാരും ആചരിച്ചു. ഇപ്പോള്‍ ജിന്നയെ കോണ്‍ഗ്രസ് നേതാവ് പുകഴ്ത്തുന്നു. ടിപ്പുവിനോടും ജിന്നയോടും ഒരേ മനോഭാവമാണ് കോണ്‍ഗ്രസ്സിനും പാക്കിസ്ഥാനും. ഗുജറാത്തായാലും കര്‍ണാടകയായാലും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എന്തിനാണ് പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ല. മറ്റ് രാജ്യങ്ങളെ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിലേക്ക് വലിച്ചിഴക്കരുതെന്ന് കോണ്‍ഗ്രസ്സിനോട് അഭ്യര്‍ത്ഥിക്കുന്നു. ഗുജറാത്തില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് പാക്കിസ്ഥാന് ഉദ്യോഗസ്ഥര്‍ക്ക് അത്താഴവിരുന്നുകള്‍ സംഘടിപ്പിക്കുന്നത് നമ്മള് കണ്ടു. ഷാ പറഞ്ഞു.
വിവാദ പ്രസ്താവനകളിലൂടെ കോണ്‍ഗ്രസ്സിന് നിരന്തരം തലവേദനയായ അയ്യര്‍ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് ഇത്തവണ വിവാദമുണ്ടാക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ ചായക്കടക്കാരനെന്ന് ആക്ഷേപിച്ചത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ ചായ് പേ ചര്‍ച്ചയെന്ന പുതിയ പ്രചാരണ പരിപാടി ബിജെപി നടപ്പാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ മോദിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചതും ബിജെപിക്ക് ഗുണം ചെയ്തു. തുടര്‍ന്ന് അയ്യരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാക്കിസ്ഥാന്റെ ബി ടീമായാണ് അയ്യര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഷാ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: