കൊച്ചി: 32-ാമത് ദേശീയ ഫെഡറേഷന് ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ജേതാക്കളായി. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ 66-50 എന്ന സ്കോറിന് തമിഴ്നാടിനെയാണ് കേരളം പരാജയപ്പെടുത്തിയത്.
സെമി ഫൈനലില്‍ മഹാരാഷ്ട്രയെ 60-42ന് തകര്‍ത്താണ് കേരളം കലാശക്കളിക്ക് യോഗ്യത നേടിയത്. പകുതി സമയത്ത് കേരളം 31-25ന് മുന്നിട്ടുനിന്നു. കേരളത്തിനായി വയനാട്ടില്‍ നിന്നുള്ള സഹോദരങ്ങളായ നീനുമോള്‍ പി.എസ് 22ഉം ജീന പി.എസ് 20 പോയിന്റും നേടി. ക്യാപ്റ്റന്‍ അഞ്ജന പി.ജി 14 പോയിന്റുകള്‍ ബാസ്ക്കറ്റിലാക്കി. തമിഴ്നാടിനായി മലയാളി താരം പുഷ്പ 14 പോയിന്റുകള്‍ നേടി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അഖിലേന്ത്യ സര്‍വകലാശാല ബാസ്ക്കറ്റ്ബോള്‍ കിരീടം നേടിക്കൊടുത്ത പി.സി. ആന്റണിയായിരുന്നു കേരള ടീമിന്റെ പരിശീലകന്. പുരുഷ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച സെന്‍ട്രല്‍ ആന്റ് എക്സൈസ് ടീം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനോട് തോറ്റു. സ്കോര്‍: 87-74.
പ്രതികരിക്കാൻ ഇവിടെ എഴുതുക: