തിരുവനന്തപുരം: എ.പി.എല്‍ വിഭാഗങ്ങളിലുള്ളവര്‍ക്കുള്ള റേഷന്‍ സബ്സിഡി ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കിലോഗ്രാമിന് ആറ് രൂപ തൊണ്ണൂറു പൈസയാണ് ഇങ്ങനെ നല്‍കുക. ബാങ്ക് അക്കൗണ്ട് ഇല്ലത്തവര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള സൗകര്യം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പദ്ധതി നിലവില്‍ വരും. 2013 മാറ്റ്ച്ച് 31നകം ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജനുവരി ഒന്ന് മുതലുള്ള സബ്സിഡി ലഭിക്കും. മാര്‍ച്ചിനു ശേഷം നല്‍കുന്നവര്‍ക്ക് അന്ന് മുതല്ക്കുള്ള സബ്സിഡി മാത്രമെ ലഭിക്കുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് ബയോമെട്രിക് സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഉപയോഗിച്ചാകും ഒരു രൂപ നിരക്കില്‍ അരി നല്‍കുക. പൊതുവിതരണ സന്പ്രദായം സുതാര്യമാക്കുന്നതിനാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. സബ്സിഡി അരി അര്‍ഹരായവരില്‍ എത്തുന്നില്ലെന്ന് മനസിലാക്കാനായിട്ടുണ്ട്. ഇനിമുതല്‍ ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തും.
രണ്ടു രൂപയുടെ അരി സര്‍ക്കാരിന് അധിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ സംഭരിക്കുന്ന നെല്ല് അരിയാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന കാര്യവും ആലോചിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: