കൊച്ചി: കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് വിവരങ്ങള്‍ കിട്ടുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സിയുടെ(എന്‍ഐഎ) കണ്ടെത്തല്‍. ഐഎസ് അനുഭാവം പുലര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ തീവ്രനിലപാടുകള്‍ പങ്കുവെക്കുകയും ചെയ്യുന്ന പത്തോളം മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്‍ഐഎ അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. കുറച്ചു നാള് മുമ്പു വരെ കൊച്ചിയില്‍ ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകയും ഇതില്‍ ഉള്‍പ്പെടും.
സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിലെ ഇവരുടെ ഇടപെടലുകളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന. എന്‍ഐഎയ്ക്കു പുറമേ കേന്ദ്ര ഇന്റലിജന്‍സും (ഐബി) ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ചിലരെ സംസ്ഥാന ഇന്റലിജന്‍സ് രഹസ്യമായി ചോദ്യം ചെയ്തതായും വിവരമുണ്ട്.
വൈക്കത്തെ അഖില പ്രശ്നത്തിനു ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ഈ സംഘം പരസ്യനിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയത്. സ്വാഭാവികമായിട്ടുണ്ടാവുന്ന പ്രതികരണമെന്ന നിലയിലായിരുന്നു പലരും ഇതിനെ കണ്ടിരുന്നത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ രൂപീകരിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും, തൊഴില്‍ സ്വാധീനം ഉപയോഗിച്ച് പോലീസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി ഐഎസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അന്വേഷണ സംഘത്തിന്റെ പല സുപ്രധാന നീക്കങ്ങള്‍ ഇവര്‍ ചോര്‍ത്തി നല്‍കിയതായാണ് വിവരം.
മതപരിവര്‍ത്തനവും ഐഎസ് റിക്രൂട്ട്മെന്റും അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ വാര്‍ത്തകള്‍ നല്കുന്ന കാര്യത്തില്‍ പ്രത്യേക അജണ്ടയും ഇവര്‍ നടപ്പിലാക്കിയിരുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രത്യേക വാട്സ് ആപ്പ് കൂട്ടായ്മകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രഹസ്യാന്വേഷണ വിഭാഗം വിഷയത്തില്‍ നിരീക്ഷണം ആരംഭിച്ചത്. ചെറിയ ചെറിയ വിഷയങ്ങള്‍പോലും പെരുപ്പിച്ച് കാട്ടി തീവ്രനിലപാടുകള്‍ സ്വീകരിക്കുകയും, അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: