ഇന്‍ഡോര്‍: കെ.എല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടത്തിനു മുന്നില്‍ രാജസ്ഥാന് റോയല്‍സ് വീണു. ലീഗിലെ അവസാനക്കാരായ രാജസ്ഥാനെ ആറു വിക്കറ്റിന് കിംഗ്സ് ഇലവന് പഞ്ചാബ് പരാജയപ്പെടുത്തി. രാജസ്ഥാന് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.
രാഹുലിന്റെ (84) ക്ലാസ് അര്‍ധ സെഞ്ചുറിയാണ് പഞ്ചാബിനു വിജയം സമ്മാനിച്ചത്. ആദ്യപന്തുമുതല്‍ വിജയത്തിലേക്കുള്ള ബൗണ്ടറിവരെ നീളുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ഇതിനിടയില്‍ 54 പന്തുകള്‍ നേരിട്ട കെ.എല്‍.ആര് മൂന്നു സിക്സും ഏഴു ബൗണ്ടറിയും നേടി. കരുണ്‍ നായരും (31) സ്റ്റോണിസും (പുറത്താകാതെ 23) മാത്രമാണ് രാഹുലിനെ കൂടാതെ പഞ്ചാബിന്റെ ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്.
നേരത്തെ ജോസ് ബട്ലറുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോറിലെത്തിയത്. സഞ്ജു സാംസണും (28) ക്യാപ്റ്റന്‍ രഹാനെയ്ക്കും (5) വീണ്ടും തിളങ്ങാനാവാതെ പോയത് രാജസ്ഥാന്റെ ഇന്നിംഗ്സിനെ പിറകോട്ടടിച്ചു. സഞ്ജു ഇത്തവണയും കൊതിപ്പിച്ചു തുടങ്ങിയെങ്കിലും ഉത്തരവാദിത്തരഹിതമായി ബാറ്റ് വീശി ബൗണ്ടറിയില്‍ പിടികൊടുത്ത് മടങ്ങി.
കൂറ്റന്‍ അടിക്കാരന് ബെന്‍സ്റ്റോക്ക് തോല്‍വിയാണെന്നു വീണ്ടും തെളിയിച്ചതോടെ അവസാന ഓവറുകളിലും ആഞ്ഞടിക്കാന്‍ ആളില്ലാതായി. പരാജയത്തോടെ ലീഗില്‍ രാജസ്ഥാന്റെ അവസ്ഥ കൂടുതല്‍ പരിങ്ങലിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: