ന്യൂദല്‍ഹി: സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാക്കളും ബാര്‍ ജീവനക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബാറിലെ ഡിജെ(ഡിസ്ക് ജോക്കി) ആയ ദീപക് ബിഷ്ത്താണ് യുവാക്കളില്‍ ഒരാളായ വിജയ്ദീപി (25)നെ കൊലപ്പെടുത്തിയത്. പടിഞ്ഞാറന്‍ ദല്‍ഹിയിലെ റാഫ്ത്താറിലായിരുന്നു സംഭവം.
ബാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാനെത്തിയതാണ് ഇഷ്മിത്ത്. ആഘോഷങ്ങള്‍ നടക്കുന്നതിനിടെ ഇയാളുടെ സുഹൃത്തായ വിജയ്, ഡിജെ ദീപക് ബിഷ്ത്തിനോട് മറ്റൊരു ഗാനം കേള്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദീപക് ഇതിന് തയ്യാറായില്ല. തുടര്‍ന്ന് തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് ദീപക് വിജയ്ദീപിനെ കുത്തുകയുയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് തല്‍ക്ഷണം മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
യുവാക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുഹൃത്തായ പെണ്‍കുട്ടിക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ദീപകിനെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: