ന്യൂദല്‍ഹി: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഓരോന്നായി അപകീര്‍ത്തിപ്പെടുത്തുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഉപരാഷ്ട്രപതിക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. രാജ്യമെമ്പാടും ഭരണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് പ്രചാരണം നടത്താനുള്ള വഴി തുറന്നുകൊടുക്കുകയാണ്.
സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ഉപരാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് വിശദീകരിക്കുന്നു. എന്നാല്‍, തത്വത്തില്‍ ഉപരാഷ്ട്രപതിക്കെതിരേയാണ് ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍.
ചീഫ് ജസ്റ്റീസ് ദീപക് ശര്‍മയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം തള്ളിയ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ നടപടി ‘രാഷ്ട്രീയ പ്രേരിത’മാണെന്നാണ് ഹര്‍ജിയിലെ വാദം. രാജ്യസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളായ പ്രതാപ്സിങ് ബാജ്വ, ആമീ ഹര്‍ഷാദ്രയ് യാജ്ഞിക് എന്നിവരാണ് ഹര്‍ജിക്കാര്‍.
ഏപ്രില്‍ 20നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാധ്യക്ഷന് കൂടിയായ ഉപരാഷ്ട്രപതിക്ക് നോട്ടീസ് നല്‍കിയത്. 71 അംഗങ്ങള്‍ ഒപ്പിട്ടിരുന്നു. അഞ്ച് ആരോപണങ്ങളായിരുന്നു ചീഫ്ജസ്റ്റീസിനെതിരേ. ഈ ആരോപണങ്ങള്‍ ”ഒറ്റയ്ക്കും കൂട്ടായും” പരിശോധിച്ച ശേഷം നോട്ടീസ് പരിഗണനാര്‍ഹമല്ലെന്ന് വിശദീകരിച്ച് തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: