തിരുവനന്തപുരം: കോവളം കൊട്ടാര വിഷയത്തില്‍ തീരുമാനമെടുക്കാന്‍ 12 ന് സര്‍ക്കാര്‍ വിളിച്ചിരുന്ന സര്‍വകക്ഷിയോഗം മാറ്റിവച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. കൊട്ടാരത്തിന്റെയും അനുബന്ധ സ്ഥലത്തിന്റെയും ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് സമ്മതിച്ചാല്‍ മാത്രമേ തുടര്‍ന്നുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളുവെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുളളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് കൊണ്ട് ഉദ്ദേശിച്ച കാര്യം നടപ്പാകുന്ന സാഹചര്യത്തില്‍ മാത്രമേ തീരുമാനമുണ്ടാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവളം കൊട്ടാരവിഷയം വളരെ പഴക്കമുള്ള തര്‍ക്കമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി 2004 ലെ യുഡിഎഫ് സര്‍ക്കാരാണ് വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തതെന്നും പറഞ്ഞു. കൊട്ടാരം ഏറ്റെടുത്ത് ഉത്തരവ് പുറപ്പെടുവിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. ഇതിനെ ഉടമ ചോദ്യം ചെയ്യുകയായിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകക്ഷിയോഗത്തില്‍ മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുവെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അത്രത്തോളം സുതാര്യമായാണ് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ടെന്നും അത് സര്‍വകക്ഷിയോഗത്തില്‍ പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്വകക്ഷിയോഗത്തിന്റേതെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് ലഭിച്ച നോട്ട് തന്റെ അറിവോടെയുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവളം കൊട്ടാരം ആര്.പി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാമെന്ന് സര്‍വകക്ഷി യോഗത്തിന് വേണ്ടി തയാറാക്കിയ കുറിപ്പില്‍ സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: