മോസ്കോ: പ്രസിഡന്റായും പ്രധാനമന്ത്രിയായും പത്തൊമ്പതു വര്‍ഷം റഷ്യയെ അടക്കി ഭരിച്ച വ്ലാദിമിര്‍ വ്ലാദിമിറോവിച്ച് പുടിന് പ്രസിഡന്റായി നാലാം വട്ടവും അധികാരത്തിലെത്തി. മാര്‍ച്ച് പതിനെട്ടിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പുടിന് കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ ചുമതലയേറ്റത്.
2024 ആവുമ്പോള്‍ പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ചു വര്‍ഷം റഷ്യയില്‍ അധികാരത്തിലിരിക്കുന്ന ഭരണാധികാരിയാകും അറുപത്താറുകാരനായ പുടിന്. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന് മാത്രമാണ് ഇത്രയും കാലം അവിടെ അധികാരത്തിലിരുന്നത്.
ക്രെംലിനിലെ പ്രത്യേകം തയാറാക്കിയ ഹാളില്‍ അയ്യായിരം അതിഥികള്‍ക്കു മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ക്രെംലിനിലെ ഓഫീസില്‍ നിന്ന് ഇടനാഴികള്‍ കടന്ന് നടന്നെത്തിയ പുടിന് പിന്നീട് റഷ്യന്‍ നിര്‍മിത ലിമോസിന് കാറിലാണ് ഹാളിലേക്ക് എത്തിയത്. വിദേശ നിര്‍മിത കാറുകള്‍ ഉപയോഗിച്ചിരുന്ന പുടിന് മേലില്‍ റഷ്യയില്‍ നിര്‍മിച്ച കോര്‍ട്ടേജ് എന്നു പേരിട്ട കാറുകളേ ഉപയോഗിക്കൂ എന്ന് അറിയിച്ചിരുന്നു.
പ്രധാനമന്ത്രി ദിമിത്രി മെദ്വദെവ്, മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ജെര്‍ഹാര്‍ഡ് സ്ക്രോഡെര്‍, ഹോളിവുഡ് നടന് സ്റ്റീവന്‍ സീഗല്‍ തുടങ്ങിയ പ്രമുഖര്‍ സദസ്സിന്റെ മുന്‍ നിരയിലുണ്ടായിരുന്നു. തിരിച്ചടികളില്‍ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ റഷ്യ കുതിച്ചുയര്‍ന്നെന്ന് ചുമതലയേറ്റയേറ്റ ശേഷമുള്ള അഭിസംബോധനയില്‍ പുടിന് പറഞ്ഞു. റഷ്യയെ കൂടുതല്‍ കരുത്തിലേക്കും പുരോഗയിലേക്കും നയിക്കാന്‍ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യും, പുടിന് പറഞ്ഞു.
പുടിന് ചുമതലയേല്‍ക്കുന്നതിനെതിരെ കഴിഞ്ഞ രണ്ടു ദിവസമായി മോസ്കോയില്‍ പ്രതിഷേധം തുടരുകയായിരുന്നു. എഴുപത്താറു ശതമാനം വോട്ടു നേടിയാണ് പുടിന് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പുടിന് ഏറ്റവും ഭീഷണിയുര്‍ത്തുമെന്നു കരുതിയിരുന്ന പ്രതിപക്ഷ നേതാവ് അലക്സി നവലനിയെ മത്സരിക്കുന്നതില്‍ വിലക്കിയിരുന്നു. ഇത്രവലിയ വിജയം പുടിന് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങള്‍. മോസ്കോയില്‍ പ്രതിഷേധത്തിനു നേതൃത്വം നല്കിയ അലക്സിയെ അറസ്റ്റ് ചെയ്തിരുന്നു.
പുടിന്
1952 ഒക്ടോബര്‍ 7ന് ജനനം. നിയമ ബിരുദധാരി.സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ വിഭാഗമായ കെജിബിയില്‍ ഉദ്യോഗസ്ഥന്. കിഴക്കന്‍ ജര്‍മനിയില്‍ ചാരനായി പ്രവര്‍ത്തനം. ലെഫ്റ്റനന്റ് കേണല്‍ വരെയായി. തൊണ്ണൂറുകളില്‍ രാഷ്ട്രീയത്തില്‍. സെന്റ് പീറ്റേഴ്സ്ബര്‍ഗ് മേയറിന്റെ സഹായിയായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം ബോറിസ് യെല്റ്റ്സിന് പ്രസിഡന്റായപ്പോള്‍ എഫ്എസ്ബിയുടെ(കെജിബിയുടെ പുതിയ രൂപം) മേധാവിയായി. 1999ല്‍ പ്രധാനമന്ത്രി. യെല്റ്റ്സിന് രാജിവെച്ചപ്പോള്‍ ഇടക്കാല പ്രസിഡന്റ്. 2000ല്‍ വീണ്ടും പ്രസിഡന്റ്. തുടര്‍ച്ചയായി മൂന്നു വട്ടം പ്രസിഡന്റാവരുത് എന്ന ചട്ടത്തെ മറികടക്കാന്‍ വീണ്ടും പ്രധാനമന്ത്രിയായി. 2012ല്‍ വീണ്ടും പ്രസിഡന്റായി. ചട്ടത്തില്‍ ഭേഗദതി വരുത്തി കാലാവധി ആറുവര്‍ഷമാക്കി. 2018 വന്‍ വിജയത്തോടെ വീണ്ടും പ്രസിഡന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: