മൂന്നാര്‍: വ്യാജ രേഖയും സീലും ഉപയോഗിച്ച് കോടികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം, കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഭൂമി കൈയടക്കുന്നത്. സ്വന്തമായി നിര്‍മ്മിച്ച രേഖകള്‍ കോടതിയില്‍ ഹാജരാക്കി താമസിക്കാന്‍ അനുവദിക്കണമെന്ന കോടതിയുടെ ഉത്തരവും കൈക്കലാക്കും. തുടര്‍ന്ന് കാടുകള്‍ വെട്ടിത്തെളിച്ച് ഷെഡ്ഡുകള്‍ നിര്‍മ്മിക്കുകയും കോടികള്‍ക്ക് മറിച്ചുവില്‍ക്കുകയുമാണ് ചെയ്യുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കെഡിഎച്ച് വില്ലേജ് ഓഫീസിന് സമീപത്താണ് ഇത്തരത്തില്‍ മാഫിയ സംഘം ഭൂമി കൈയടക്കി ഷെഡുകള്‍ നിര്‍മ്മിച്ച് മറിച്ചുവില്‍ക്കുന്നത്. ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതായി മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ. ശ്രീനിവാസന് വിവരം ലഭിക്കുകയും ഇവര്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഹാജരാക്കിയ രേഖകളില്‍ സര്‍ക്കാര്‍ സീലും മറ്റും വ്യാജമാണെന്ന് കണ്ടെത്തിയതോടെ വില്ലേജ് ഓഫീസില്‍ നിന്ന് ഹാജര്‍ ബുക്കെടുത്ത് പരിശോധനകള്‍ നടത്തി. ഇതില്‍ അന്നേദിവസം വില്ലേജ് ഓഫീസര്‍ ലീവായിരുന്നെന്നും അത്തരം ഒരു കൈവശരേഖ നല്‍കിയിട്ടില്ലെന്ന് വ്യക്തമാണന്നും അദ്ദേഹം പറയുന്നു.
ബൊട്ടാണിക്ക് ഗാര്‍ഡനും വില്ലേജ് ഓഫീസിനും ഇടയിലുള്ള 15 ഏക്കറോളംവരുന്ന ഭൂമി അഞ്ചുപേരടങ്ങുന്ന സംഘമാണ് കൈയ്യടക്കിയിരിക്കുന്നത്. ഇവിടെ നിര്‍മ്മിച്ച മൂന്ന് ഷെഡുകള്‍ സംഘം പൊളിച്ചുനീക്കുകയും ചെയ്തു. കോടതിയില്‍ ഇത്തരം കേസുകള്‍ വാദിക്കുന്നതിന് പ്രത്യേക സംഘവും ഇവര്‍ക്കുണ്ടെന്ന് തഹസില്‍ദാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: