ലണ്ടന്‍: പ്രീമിയര്‍ ലീഗ് കിരീടമുറപ്പാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയെ ഹഡേഴ്സ് ഫീല്‍ഡ് ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു നിര്‍ത്തി. മത്സരശേഷം എത്തിഹാദ് സ്റ്റേഡിയത്തില്‍ സിറ്റിയുടെ കിരീടധാരണ ചടങ്ങ് നടന്നു.
ഈ സമനിലയോടെ സിറ്റിക്ക് 36 മത്സരങ്ങളില്‍ 94 പോയിന്റായി. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ നൂറ് പോയിന്റെന്ന ലക്ഷ്യം അവര്‍ക്ക് കൈയെത്തും ദൂരത്താണ്. അവസാന രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ അവര്‍ക്ക് ഈ ലക്ഷ്യം നേടാനാകും. അടുത്ത മത്സരങ്ങളില്‍ ബ്രൈട്ടണ് ഹോവ് അല്‍ബിയോണും, സതാംപ്ടണുമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍.
ആഴ്സണലിന് തകര്‍പ്പന്‍ ജയം
ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ അവസാന ഹോം മാച്ചില്‍ വിജയം നേടി ആഴ്സണല്‍ താരങ്ങള്‍ കോച്ച് ആഴ്സന്‍ വെങ്ങര്‍ക്ക് വീരോചിത യാത്രയയപ്പ് നല്കി. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ആഴ്സണല്‍ ബേണ്‍ലിയെ തോല്‍പ്പിച്ചത്.
ഈ സീസണിന്റെ അവസാനത്തോടെ രാജിവയ്ക്കുമെന്ന് വെങ്ങര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ആറാം സ്ഥാനം നേടുന്നത് കണ്ട് വെങ്ങര്‍ക്ക് സ്ഥാനമൊഴിയാം. ബേണ്‍ലിയെ തോല്‍പ്പിച്ചതോടെ ആഴ്സണലിന് ആറാം സ്ഥാനം ഉറപ്പായി. മുപ്പത്തിയാറ് മത്സരങ്ങളില്‍ അവര്‍ക്ക് അറുപത് പോയിന്റായി. ആഴ്സണലിന് വേണ്ടി ഔബാമേയാങ് രണ്ട് ഗോള്‍ നേടി. ലകാസറ്റെ, കോലാസിനിക്ക് , ഇവോബി എന്നിവര്‍ ഓരോ ഗോളും സ്കോര്‍ ചെയ്തു.
മറ്റൊരു മത്സരത്തില്‍ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് ലിവര്‍പൂളിനെ തോല്‍പ്പിച്ചു. ജിറൗഡാണ് വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും ലിവര്‍പൂള്‍ 37 മത്സരങ്ങളില്‍ 72 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ചെല്‍സി അഞ്ചാം സ്ഥാനത്താണ്. അവര്‍ക്ക് 36 മത്സരങ്ങളില്‍ 69 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: