ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് തോറ്റാൽ പരാജയമായി അവർ പറയുക വോട്ടിങ് മെഷീനിലെ അപാകതയായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയപുരയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിനു ശേഷം പരാജയ കാരണമായി ജനങ്ങളോട് എന്ത് പറയണമെന്ന ചിന്തയിലാണ് കോൺഗ്രസ്. പരാജയകാരണത്തിൽ പ്രധാനമായും അവർ പറയുക വോട്ടിങ് മെഷീനിലെ അപാകതയായിരിക്കും-മോദി പരിഹാസ രൂപേണ പറഞ്ഞു. ബിജെപിയോടുള്ള പിന്തുണകൊണ്ടാണ് ഇത്രയുമധികം പേർ റാലിയിൽ പങ്കു ചേരാൻ ഇവിടെ എത്തിയിരിക്കുന്നത്. അവർ ഭരണമാറ്റം ആഗ്രഹിക്കുന്നു. അടുത്ത അഞ്ച് വർഷം അവർ നല്ലൊരു ഭരണത്തിനു കീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു- ജനസാഗരത്തോടായി പ്രധാനമന്ത്രി പറഞ്ഞു.
ഭഗവാൻ ബസവേശ്വരയോട് ഏറെ അടുത്ത് നിൽക്കുന്ന നഗരമാണിത്, സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരെ ഒന്നായി കാണണമെന്നാണ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. എന്നാൽ ദു:ഖകരമായ സംഗതി കോൺഗ്രസ് അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരുന്നില്ല എന്നതാണ്. അവർ വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്- പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
നൂറ്റാണ്ട് പഴക്കം അവകാശപ്പെടുന്ന കോൺഗ്രസ് പാവപ്പെട്ട കർഷകർക്ക് വേണ്ടി എന്താണ് ചെയ്തത്. സംസ്ഥാനം വരൾച്ചയിൽ പ്രതിസന്ധിഘട്ടത്തിലെത്തിയപ്പോൾ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കന്മാർ ദൽഹിയിൽ അധികാര സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു.
അതേ സമയം കേന്ദ്രസർക്കാർ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടി നിരവധി സുരക്ഷാ പദ്ധതികൾ നടപ്പിലാക്കി. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞിട്ടും വൈദ്യുതി ഇല്ലാതിരുന്ന ഗ്രാമങ്ങളിൽ വൈദ്യുതിവത്കരണം നടപ്പിലാക്കാൻ തങ്ങൾക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: