അഗര്‍ത്തല: ത്രിപുരയിലും ‘മൂന്നാര്‍’. സംസ്ഥാനത്ത് പാര്‍ട്ടികളും ട്രേഡ്യൂണിയനുകളും കെട്ടിപ്പൊക്കിയ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി. സര്‍ക്കാര്‍ സ്ഥലം കൈയേറി, അനുമതിയില്ലാതെയാണ് ഈ കെട്ടിപ്പൊക്കലുകള്‍ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തലസ്ഥാനമായ അഗര്‍ത്തലയിലെ പഴയ മോട്ടോര്‍ സ്റ്റാന്‍ഡിലെ ഏഴ് അനധികൃത കെട്ടിടങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു.
ഐഎന്‍ടിയുസി, സിഐടിയു അനുബന്ധ സംഘടനകളുടെ ഓഫീസുകളും പൊളിച്ചു നീക്കിയവയില്‍ പെടുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് പൊളിച്ചതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും പൊളിച്ചവയിലുണ്ട്.
പടിഞ്ഞാറന്‍ ത്രിപുരയിലെ നൂറിലേറെ അനധികൃത കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവയും വരും ദിവസങ്ങളില്‍ പൊളിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് മിലിന്ദ് രാംടെക് പറഞ്ഞു. ഇവയില്‍ മിക്ക കെട്ടിടങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേതാണ്.
ഏപ്രില്‍ 30നു മുന്‍പ് ഇവര്‍ക്ക് ഇവ പൊളിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴു ദിവസമാണ് സമയം നല്‍കിയത്. അതു കഴിഞ്ഞതോടെയാണ് പൊളിക്കല്‍ തുടങ്ങിയത്. അദ്ദേഹം പറഞ്ഞു. അനധികൃത കെട്ടിടങ്ങളാണെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മതിച്ചു. എന്നാല്‍ പൊളിച്ചു നീക്കിയ രീതി ശരിയായില്ല. അവര്‍ പരാതിപ്പെടുന്നു.
തങ്ങളുടെ 99 ഓഫീസുകള്‍ക്ക് നോട്ടീസ് ലഭിച്ചതായി സിപിഎം സമ്മതിച്ചു. ഈ കെട്ടിടങ്ങള്‍ എല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ചവയാണ്.പക്ഷെ അവ പൊളിക്കുന്നത് പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ്. സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര് പറഞ്ഞു. പൊളിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. ധര് ആവശ്യപ്പെട്ടു.
തങ്ങളുടെ 35 ഓഫീസുകള്‍ക്ക് നോട്ടീസ് ലഭിച്ചതായി കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ബിരജിത്ത് സിന്‍ഹ പറഞ്ഞു. സര്‍വ്വകക്ഷിയോഗം വിളിക്കാതെയാണ് അവ പൊളിക്കുന്നത്. സിന്‍ഹ തുടര്‍ന്നു. തിങ്കളാഴ്ച ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിനു മുന്പില് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പൊളിക്കലുമായി മുന്നോട്ടുപോയാല്‍ വന്‍പ്രക്ഷോഭം നടത്തും. അടിയന്തരാവസ്ഥയേക്കാള്‍ കഷ്ടമാണ് ഇപ്പോഴത്തെ അവസ്ഥ. മണിക് സര്‍ക്കാരിലെ മുന്‍മന്ത്രി പരിഭവപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: