മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര സംവാദ പരിപാടി ചില ചാനലുകളില്‍ വരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. എംഎല്‍എമാരായ വീണാ ജോര്‍ജ്, മുകേഷ് എന്നിവരാണ് അവതാരകര്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇതിന്റെ നിര്‍മ്മാണം നടത്തുന്നത്. സി-ഡിറ്റിന്റെതാണ് സാങ്കേതിക സഹായമെങ്കിലും ലക്ഷക്കണക്കിന് രൂപയാണ് നിര്‍മാണ ചിലവ്.
ദൂരദര്ശന്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, റിപ്പോര്‍ട്ടര്‍, ന്യൂസ് 18 കേരളം, മീഡിയ വണ്‍, പീപ്പിള്‍, കൈരളി എന്നീ ചാനലുകളിലൂടെയാണ് ‘നാം മുന്നോട്ട്’ സംപ്രേക്ഷണം ചെയ്തിരുന്നത്. ദൂരദര്ശന്, കൈരളി, പീപ്പിള്‍ ചാനലുകളില്‍ പുനഃസംപ്രേക്ഷണവും നല്‍കിയിരുന്നു. ലക്ഷങ്ങള്‍ മുടക്കിയുള്ള ഈ അരമണിക്കൂര്‍ പരിപാടി കാണാന്‍ മുഖ്യമന്ത്രിയുടെ സ്വന്തം ചാനലുകള്‍ക്കു മുന്നിലും ആളിരിക്കുന്നില്ലെന്ന പരാതിയാണ് പരക്കെ. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കോ സിനിമാ പാട്ടുകള്‍ക്കോ ലഭിക്കുന്ന റേറ്റിംഗ്പോലും സര്‍ക്കാരിന്റെ ഈ പരിപാടിക്ക് ലഭിച്ചില്ല. ഇനി എങ്ങോട്ട് എന്ന ചിന്ത ഉയരുമ്പോഴാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നത്. ഇതുമൂലം നിര്‍ത്തിവയ്ക്കേണ്ടിവന്ന നാം മുന്നോട്ട് ഇനി തുടരണോ എന്ന ചിന്തയാണ് ഭരണതലത്തില്‍.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രിയോട് ചോദിക്കാം എന്ന പരിപാടിക്ക് നല്ല പ്രേക്ഷകരായിരുന്നു. വിജയത്തിലേക്കെത്തിച്ചത് നായനാര്‍ തന്നെയാണെന്ന് പറയാം. കത്ത് മൂലമോ ഫോണില്‍ നേരിട്ടോ ഉള്ള ചോദ്യങ്ങളാണന്ന് ഉണ്ടായിരുന്ന്. ചാനല്‍ കത്ത് വായിക്കും. അതിന് നായനാര്‍ നല്കുന്ന പ്രതികരണം ചിലപ്പോള്‍ കൂട്ടച്ചിരിക്കു വക നല്‍കും.
കത്തിന്റെ സ്വഭാവം നോക്കി മുഖ്യമന്ത്രി പ്രതികരിക്കും. ‘ഓന് നമ്മടെ ആളാ- ഇവന് മറ്റേ ഗ്രൂപ്പാ’ അല്ലെങ്കില്‍ ‘ഇപ്പം ശരിയാക്കാം’ ഫോണിലാണെങ്കില് ‘താനൊരു കടലാസെഴുതി മുഖ്യമന്ത്രിയുടെ ആപ്പീസിലേക്കയക്ക്-ട്ടാ’ തുടങ്ങി ഒരുപാട് ചോദ്യങ്ങളും വര്‍ത്തമാനങ്ങളും കണ്ണൂര്‍ ശൈലിയില്‍.
ഇന്നത്തെ മുഖ്യമന്ത്രിയും കണ്ണൂര്കാരനാണ്. നായനാരുടെ കാലത്തെ ചോദേ്യാത്തര പംക്തിപോലെയല്ല ഇന്നത്തേത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി അതിന് താഴെ അഞ്ചു പത്ത് പേരെ ഇരുത്തി അവതാരകന് അഥവാ അവതാരക ഭയഭക്തി ബഹുമാനത്തോടെ വിനയപൂര്‍വം ഉയര്‍ത്തുന്ന ചോദ്യത്തിന് നോക്കാം, അത് ആലോചനയിലാണ്, അങ്ങിനെ ഒരു പരിപാടി ഇപ്പോള്‍തന്നെ നടക്കുന്നുണ്ട് എന്നായിരിക്കും മുഖ്യമന്ത്രിയുടെ മറുപടി. സദസിലിരിക്കുന്നവരുടെ ചോദ്യങ്ങള്‍ ചിലതിനും മുഖ്യമന്ത്രി മറുപടി നല്‍കും. അതിനപ്പുറം ഒന്നുമില്ല. ആട്ട് കല്ലിന് കാറ്റടിച്ചതുപോലെ ഇരിക്കുന്ന മുഖ്യമന്ത്രിയല്ല, പരിപാടി ആകര്ഷകമാംവിധം കാഴ്ചവയ്ക്കാന്‍ അവതാരകര്‍ക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത. മുഖ്യമന്ത്രിക്ക് അപ്രിയമുണ്ടാകുമോ എന്ന ഭീതിയിലാണ് അവതാരകര്‍ എന്നുവേണം കരുതാന്‍. ഏതായാലും മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ പരിപാടി മടുത്തു. താത്കാലികമായി നിര്‍ത്തിയ സംപ്രേഷണം പുനരാരംഭിക്കുന്ന ലക്ഷണമില്ലെന്നാണ് പിന്നാമ്പുറ സംസാരം.
ഭരണത്തിന്റെ പാതി പിന്നിടാറായി. ഭരണനേട്ടം പറഞ്ഞ് വരാന്‍പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിലോ അതും കഴിഞ്ഞ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലോ ജയിച്ചു കയറാന്‍ സാധിക്കില്ലെന്ന് അനുദിനം ബോദ്ധ്യപ്പെടുകയാണ്. അതുകൊണ്ടാണ് ചാനല്‍ പരിപാടിക്ക് ലക്ഷങ്ങള്‍ പൊടിച്ചത്. അതുംകൊണ്ട് ചെങ്ങന്നൂരില്‍പോലും പ്രയോജനം കിട്ടില്ല.
ചെങ്ങന്നൂര്‍ വോട്ടെടുപ്പ് സര്‍ക്കാരിന്റെ മൂന്നാംവര്‍ഷ പ്രവേശനംപോലും മങ്ങലേല്‍പ്പിച്ചിരിക്കുന്നു. മേയ് മുഴുവന്‍ സര്‍ക്കാരിന്റെ കണ്ണും വായും കെട്ടി. വാഗ്ദാനങ്ങളൊന്നും മുന്നോട്ടുവയ്ക്കാന്‍ കഴിയില്ല. പിന്നിട്ട വഴികളെക്കുറിച്ച് ജനങ്ങള്‍ പുച്ഛത്തോടെ വീക്ഷിക്കുകയും ചെയ്യുന്നു. ‘അത്തി പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ്’ എന്നപോലെ ഓരോ ദിവസം ചെല്ലുംതോറും കഷ്ടകാലം. തൊടുന്നതെല്ലാം വിവാദത്തില്‍. സിപിഎം ഒരിക്കല്‍ പടി അടച്ച് പുറത്താക്കിയ പി.ശശി തിരിച്ച് പാര്‍ട്ടിയിലെത്താന്‍ വഴിയൊരുക്കി നില്‍ക്കുമ്പോഴാണ് ശശിയുടെ സഹോദരന് പി. സതീശന്, ശശിയെ ‘ശശി’യാക്കിയത്. സതീശന്റെ തട്ടിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസുവരെ നീളുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. നല്ലതു ചെയ്ത് മുന്നോട്ട് എന്നാണ് മൂന്നാം വര്‍ഷത്തിലെത്തുമ്പോള്‍ സര്‍ക്കാരിന്റെ അവകാശവാദം. അത് മാറ്റി പറയേണ്ടിയിരിക്കുന്നു…. ‘വല്ലതും ചെയ്ത് പിന്നോട്ട്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: