മെഴുകുപ്രതിമകളുടെ മ്യൂസിയം, കാഴ്ചബംഗ്ലാവ്, എല്ലാ രാജ്യത്തുമുണ്ട്. ജീവിച്ചിരിക്കുന്നവരുടെയും മെഴുകുപ്രതിമകള്‍-അവയ്ക്കൊപ്പം നിന്നാല്‍ ഒറിജിനലിനെ തിരിച്ചറിയില്ല. ചരിത്രം പുതുതലമുറയ്ക്ക് കരുതലായി രൂപം പ്രാപിക്കുകകൂടിയാണിവിടെ.
ലോകത്തിനുതന്നെ പലതിനും മോഡലായ കേരളത്തില്‍ പുതിയൊരു മ്യൂസിയം രൂപം കൊള്ളുന്നുവോ; ‘ജഡങ്ങളുടെ കാഴ്ചബംഗ്ലാവ്?’ ഉവ്വ്, അങ്ങനെ സംശയിക്കണം. സാംസ്കാരിക ചരിത്രമെഴുതുന്നവര്‍ക്ക് ഈ മ്യൂസിയം കാണാതെ പോകാനാവില്ല.
കേരളത്തിലും ബംഗാളിലുമാണ് സാംസ്കാരിക മേഖലയില്‍ രാഷ്ട്രീയാധിപത്യ ചരിത്രം ഇത്ര ശക്തം. ‘ബുദ്ധിജീവി’യാകണമെങ്കില്‍ അയാള്‍ ‘പുരോഗമനവാദി’ ആകണം. പുരോഗമന വാദിയാകണമെങ്കില്‍ ‘കമ്യൂണിസ്റ്റ് ആശയഗതി’ക്കാരനാകണം. അങ്ങനെയാവണമെങ്കില്‍ ‘ചെങ്കൊടി’പിടിക്കണം, എന്ന് ആരാണ് ഇവര്‍ക്കിടയില്‍ ചട്ടമുണ്ടാക്കിയതെന്ന് അറിയില്ല. ബുദ്ധിയല്ല, ജീവനല്ല, ഈ ചട്ടത്തില്‍; ബുദ്ധിജീവിയുടെ യോഗ്യത എന്നൊരു യുക്തിഹീനത ഇതിലുണ്ടെങ്കിലും!
എന്തിനും ഏതിനും ഈ വിഭാഗത്തിലുള്ള സാംസ്കാരിക നായകര്‍ പ്രതികരിക്കുന്ന കാലമുണ്ടായിരുന്നു. കറന്റടിച്ച് കാക്ക ചത്താല്‍ ഭരണകക്ഷിയെ പ്രതിക്കൂട്ടിലാക്കുന്ന കാലം. ഇഷ്ടമല്ലാത്തവര്‍ തൊട്ടാല്‍ എല്ലാറ്റിനും കുറ്റം കാണുന്ന കാലം. എതിര് രാഷ്ട്രീയക്കാര്‍ക്കെതിരേ എത്ര താണതരത്തിലും ഒച്ചയുയര്‍ത്താന്‍ മടിക്കാഞ്ഞ കാലം…
ഇവര്‍ പാഴാക്കിയ ശബ്ദങ്ങള്‍, വിലയില്ലാതാക്കിയ ഒപ്പുകള്‍, എഴുതിപ്പറത്തിയ കടലാസുകള്‍ എത്രയെത്രവരും! യുക്തിയില്ലാതെ, ചുവപ്പിനോടുള്ള ഭക്തിയും കടപ്പാടും അടിമത്തവും ഭയവും അവര്‍ അതത്കാലത്ത് പ്രകടിപ്പിച്ചുപോന്നു. വെടിക്കെട്ടു കഴിഞ്ഞ്, കൊഴിഞ്ഞുപോയ പടക്കങ്ങള്‍ പൊട്ടുംപോലെ ചില ചീറ്റലുകള്‍ അങ്ങിങ്ങ് ഇപ്പോഴും കേള്‍ക്കാതില്ല. പക്ഷേ, കേരളത്തില്‍ ഈ ബുദ്ധിജീവികള്‍ക്ക് പ്രാണന് പൊയ്പ്പോയി എന്നുവേണ്ടേ ഇപ്പോഴത്തെ സ്ഥിതിയില്‍ വിശ്വസിക്കാന്‍?
കസ്റ്റഡിക്കൊല, ഗര്‍ഭിണിയെ തൊഴിച്ച് ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലല്‍, ഊരുവിലക്ക്, വിദേശടൂറിസ്റ്റിനെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊല്ലല്‍, കൊള്ളകള്‍, കൊലപാതക പരമ്പരകള്‍, സര്‍ക്കാര്‍വക കുപ്രചാരണങ്ങള്‍, വിശക്കുന്നെന്നു പറഞ്ഞ ആദിവാസിക്ക് ആള്‍ക്കൂട്ടത്തിന്റെ തല്ലിക്കൊല്ലല്‍, പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരേ ആക്രമണങ്ങള്‍, ഭരണകക്ഷിയുടെ ഭീഷണിയില്‍ പ്രവാസിയുടെ ആത്മഹത്യ, സ്ത്രീ പീഡനങ്ങള്‍, ശിശുഹത്യകള്‍, പരിസ്ഥിതിനിയമ ലംഘനങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടി നേതാക്കള്‍ കൊല്ലുന്നുവെന്ന് വെളിപ്പെടുത്തല്‍, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധാര്‍ഷ്ട്യം, ‘ഫാസിസ്റ്റ് കേരളം’ എന്നു ചാപ്പകുത്താന്‍ സര്‍വം തികഞ്ഞ ഭരണാവസ്ഥ
പക്ഷേ, ഇതെല്ലാം ചുവപ്പിന്റെ ചെയ്തികളായതിനാല്‍ സാംസ്കാരിക നയകര്‍ക്ക് ‘കണ്ണില്ല, കാതില്ല, മിണ്ടാട്ടമില്ല.’ എന്തിനേറെ, ഈ വര്‍ഗത്തെ ‘നായകളെ’ന്നും ‘കുരയ്ക്കുന്നവരെ’ന്നും മറ്റും ‘മൃഗീയമായി’ ചിലര്‍ പരസ്യ വിമര്‍ശനം നടത്തി നോക്കിയിട്ടും അവര്‍ പ്രതികരിക്കുന്നുമില്ല. അപ്പോള്‍ ഉറപ്പായി, ജഡങ്ങള്‍ ആയിക്കഴിഞ്ഞിരിക്കണം, അല്ലെങ്കില്‍ മുരടെങ്കിലും അനക്കിയേനെ.
പാലക്കാട് വിക്ടോറിയ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസുവിന് എസ്എഫ്ഐക്കാര്‍ കാമ്പസില്‍ ശവകുടീരം തീര്‍ത്ത് ഗുരുദക്ഷിണ നല്കി. മുന്‍ സാംസ്കാരിക വകുപ്പുമന്ത്രി എം.എ. ബേബി അതിനെ ‘ഇന്സ്റ്റലേഷന്’ കലയെന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ചു. (ബേബിയുടെ വരുതിയിലായിരുന്നു മുന്‍ എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിലെ സാംസ്കാരിക നായകരില്‍ പലരും. ഇപ്പോള്‍ എ.കെ. ബാലനാണ് വകുപ്പുമന്ത്രി, ‘ബേബി’ ഇംഗ്ലീഷും ‘ബാലന്’ മലയാളവും. പക്ഷേ ബാലനെയല്ല സാംസ്കാരിക ലോകത്തിന് പേടി, ഹിറ്റ്ലറും സ്റ്റാലിനും ഒന്നിച്ച മുഖ്യനെയാണെന്ന് ഉറപ്പ്)
ബേബിയെ ‘ഇന്സ്റ്റലേഷന്’ പഠിപ്പിച്ചത് കൊച്ചി ബിനാലെയാണ്. കഴിഞ്ഞ ബിനാലെയിലെ ഒരു ഇന്സ്റ്റലേഷന്, പോസ്റ്റ്മോര്‍ട്ടം ചെയ്ത ജഡങ്ങളുടെ പ്രതിരൂപം വിന്യസിച്ചായിരുന്നു. നമ്മുടെ ചില സാംസ്കാരിക നായകര്‍ ഇപ്പോള്‍ ജഡങ്ങളായി അവിടവിടെ സ്വയം ‘ഇന്‍സ്റ്റാള്‍’ ചെയ്യപ്പെട്ടിരിക്കുകയാണ്. അവരെ സമാഹരിച്ച് പ്രദര്‍ശിപ്പിച്ചാല്‍ നല്ലൊരു ജഡങ്ങളുടെ കാഴ്ചബംഗ്ലാവാകും. ലോകത്തിന് കേരളത്തിന്റെ മറ്റൊരു ‘മോഡല്‍.’
അതിനു മുന്നില്‍ ”ഫാസിസം വരുമ്പോള്‍ അതിനെതിരേ പൊരുതുന്നവര്‍” എന്ന തിരുവെഴുത്ത് സാധിക്കില്ല. പകരം, ”ഫാസിസം വന്നപ്പോള്‍ ‘ഫോസിലൈസേഷന്’ സംഭവിച്ചവര്‍” (ചത്ത് കല്ലായിപ്പോയവര്‍) എന്നെഴുതാം.
— കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: