ഇടതുപക്ഷ ഗവണ്മെന്റിന്റെ അനാസ്തമൂലം, ധനകാര്യ വകുപ്പിന്റ അനുമതി ലഭിക്കാത്ത അന്‍പത് ലക്ഷത്തോളം ക്ഷേമപെന്ഷന് ഗുണഭോക്താക്കള്‍ സംസ്ഥാനത്ത് പെന്ഷന് ലഭ്യമാവാതെ കഴിയുന്നു. അനൗദ്യോഗിക കണക്കാണിത്. ഇന്നലെ വരെ പെന്ഷന് ലഭ്യമായിരുന്നവര്‍ സത്യപ്രസ്താവന നല്‍കകേണ്ടതായി വന്നു. അതു പൂര്‍ത്തിയായപ്പോള്‍ മൂന്നരലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് പെന്ഷന് ഇല്ലാതായി.
ക്ഷേമപെന്ഷന് ഗുണഭോക്താക്കളോട് ഈ കടുംകൈ തുടരുമ്പോള്‍ ആണ് പുതിയ ഗുണഭോക്താക്കളോടുള്ള അവഗണന. ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാന്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും അപേക്ഷകള്‍ പാസ്സാകുന്ന മുറയ്ക്ക് സെക്രട്ടേറിയറ്റില്‍ നിന്ന് അനുമതി ലഭിക്കുകയും പെന്ഷന് തുക ഗുണഭോക്താവിന് ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, പെന്ഷന് രേഖപ്പെടുത്തേണ്ട സൈറ്റ് ഓപ്പണ്‍ ആക്കുന്നില്ല. അത് ഓപ്പണ്‍ ആയാല്‍ അന്‍പത് ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് പെന്ഷന് നല്‍കണ്ടതായി വരും. അവിടെയാണ് ധനകാര്യ വകുപ്പ് അനുമതി നല്‍കാതെ ഗവണ്മെന്റിനെ സഹായിക്കുന്നത്.
ജനങ്ങളെ മുഴുവന്‍ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് റേഷന്‍ കാര്‍ഡ് അനുവദിക്കാത്തത്. ലൈഫ് ലിസ്റ്റില്‍ ഭവനം ലഭിക്കേണ്ടവര്‍, റേഷന്‍ ലഭ്യമാവേണ്ടവര്‍ എല്ലാം സാധ്യതകളില്ലാതെ തുടരുകയാണ്. പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്ന കാര്യത്തില്‍ മൗനം ദീക്ഷിച്ച്കൊണ്ട് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീട് ലഭ്യമാവാത്ത സ്ഥിതി നിലനിര്‍ത്തുന്നു. ഇതിന് എന്താണ് ഗവണ്മെന്റിന് പറയാനുണ്ടാവുക? യഥാര്‍ത്ഥ ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ മുന്‍ഗണനയില്‍ നിന്ന് പുറത്തായി. അതിന്മേല് ഒട്ടേറെ പരാതികള്‍ സപ്ലേ ആഫീസുകളില്‍ ലഭി ച്ചിട്ടുണ്ട്. പക്ഷെ പരിശോധിനപോലും ഉണ്ടായിട്ടില്. അതുകൊണ്ടു നടപടികളുമില്ല. ഇവര്‍ക്കു ഗവണ്‍മെന്റാശുപത്രികളിലും അവഗണന മാത്രമാണ്.
അവാസ് യോജന പഞ്ചായത്തുകളില്‍ അനുവദിക്കുന്നില്ല. പകരം പ്രഖ്യാപിച്ച ലൈഫ് പദ്ധതി എങ്ങുമെത്താതെ നീളുന്നു. ഈ പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ പോരായ്മകള്‍ ഒട്ടേറെ ആണ്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും അപാകതകള്‍ ഉണ്ട്. നിലവിലുള്ള ഭവനം വീഴാറായതോ താറുമാറയതോ ആയാലും മേല്‍ക്കൂരയും ചുമരും ഉണ്ടെങ്കില്‍ അവര്‍ ലൈഫില്‍ ഉള്‍പ്പെടില്ല ! രണ്ട് മക്കളുള്ള കുടുംബത്തില്‍ റേഷന്‍ കാര്‍ഡിലെ കുടുംബ വീടു മൂലം സ്വന്തമായി സ്ഥലമുള്ള അടുത്തയാളിന് ലൈഫില്‍ ഉള്‍പ്പെടാനാവില്ല. ഫലത്തില്‍, പാവപ്പെട്ടവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതി പാവപ്പെട്ടവര്‍ക്ക് തുണയാവുന്നില്ല.
ബി.ആര്. മഞ്ജീഷ്
ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി,
ചങ്ങനാശ്ശേരി
ഇതു ഞെട്ടിക്കുന്ന വാര്‍ത്ത
ഐഎസ് ബന്ധം : മലയാളി മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ എന്നുള്ള വാര്‍ത്ത തീര്‍ച്ചയായും ഞെട്ടിക്കുന്ന ഒരു സംഭവമാണ്. സമൂഹത്തിന്റെ കണ്ണും കാതും എന്ന നിലയിലാണ് മാധ്യമപ്രവര്‍ത്തകരെ കരുതിപ്പോരുന്നത്. എന്നാല്‍ ഇന്ന് ഈ നിലയില്‍ നിന്ന് ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറിയ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുന്ന രീതിയിലേക്ക് മാറി എന്നത് തികച്ചും ചിന്തിക്കേണ്ട വിഷയമാണ്..
ഈ അടുത്ത കാലത്തായി മിക്കവാറും മാധ്യമങ്ങളില്‍ നിന്ന് സത്യസന്ധമായ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുകയും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതുതന്നെയായിരിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ എന്താണോ അവര്‍ ലക്ഷ്യം വയ്ക്കുന്നത് അത് നടക്കാതെ പോകുകയും പകരം തീവ്രവാദ സംഘടനകള്‍ക്ക് പ്രചോദനമാകുകയും ചെയ്യുന്നു എന്നുവേണം കരുതാന്‍.
ഇത് തടയേണ്ടത് വളരെ അത്യാവശ്യമാണ്. മനുഷ്യശരീരത്തില്‍ കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വന്നാല്‍ ആ ഭാഗം നീക്കി ഇത്തരം അസുഖങ്ങള്‍ ഭേദമാക്കാറുണ്ട്. അതുപോലെ മാധ്യമപ്രവര്‍ത്തനരംഗത്ത് കാന്‍സറിനേക്കാള്‍ മാരകമായ ഈ രോഗം വന്നാല്‍ ഒരാളെ മാത്രമല്ല അത് ബാധിക്കുന്നത് എന്നോര്‍ത്താല്‍ നല്ലത്. ഒരു സമൂഹത്തിനെയോ രാജ്യത്തിനെയോ സംസ്കാരത്തിനെയോ ഇല്ലാതാക്കാന്‍ ഇത്തരം പുഴുക്കുത്തുകള്‍ക്കു കഴിയും.
അത് മനസ്സിലാക്കി പൊതുജനങ്ങള്‍ സര്‍ക്കാരുകളോടൊപ്പം നിന്നുകൊണ്ട് ഈ വിഷച്ചെടിയെ വേരോടുകൂടി പിഴുതെറിയേണ്ടത് അത്യാവശ്യമാണ്.
-സണ്‍ കൃഷ്ണ
അരവിന്ദന്റെ അതിഥികള്‍
മകന്റെ അച്ഛനെന്നോ, വളര്‍ത്തച്ഛന്റെ മകനെന്നോ വിളിക്കാവുന്ന സിനിമ. ശ്രീനിവാസന്റെ മകന് വിനീത് ശ്രീനിവാസനെ പ്പോലെയിരിക്കും നായകന്, സര്‍വ ഗുണസമ്പന്നന്‍, പുതിയ തലമുറയില്‍ കണ്ടെടുക്കാന്‍ പറ്റാത്ത ജനുസ്.
50-കളിലെ സിനിമാക്കഥയാണ് തീം. ജീവിതത്തില്‍ പിഴവു പറ്റിയ സ്ത്രീ മകനെ ഉപേക്ഷിക്കുന്നതും പിന്നീട് വീണ്ടെടുക്കുന്നതുമാണ് സംഭവം. ഹൃദയ ദ്രവീകരണ ശീലമുള്ളവര്‍ക്ക് സിനിമ കണ്ട് പല തവണ കണ്ണുനനയ്ക്കാം. ശ്രദ്ധേയമായിട്ടുള്ളത് രണ്ടു പ്രമുഖ നടികളെ ബഹുമാനിച്ചതാണ്. മികച്ച അഭിനേത്രികളായ ഉര്‍വശിയെയും ശാന്തികൃഷ്ണയെയും അവര്‍ക്കു യോജിച്ച മികച്ച റോളുകള്‍ നള്‍കി ആദരിച്ചിരിക്കുന്നു. അതിനു പ്രത്യേക അഭിനന്ദനം.
വെളിമ്പറമ്പിലെ ശൗചക്രിയ സിനിമയില്‍ പകര്‍ത്തി അവാര്‍ഡ് തരപ്പെടുത്തുകയും, അതു തിരസ്ക്കരിച്ച് ആളാകുകയും ചെയ്യുന്ന യുവനടന്മാര്ക്കും സംവിധായര്‍ക്കും കൂടി ഗുണപാഠമാണ് ഈ സിനിമ.
– കെ എ സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: