ന്യൂദല്‍ഹി: പ്രണയത്തിലായ മകളെ വീടിനുള്ളില്‍ പൂട്ടിയിട്ട് മറ്റൊരു വിവാഹം കഴിപ്പിച്ച കര്‍ണാടക മന്ത്രിയുടെ നീക്കം സുപ്രീംകോടതി തടഞ്ഞു. 26 വയസുള്ള പെണ്‍കുട്ടിയുടെ പരാതിയിന്മേല് വിവാഹം തടഞ്ഞ കോടതി ഇഷ്ടമുള്ള പാത തെരഞ്ഞെടുക്കാന്‍ അനുവദിച്ചു.
സുപ്രീംകോടതി രേഖകളില്‍ ‘എക്സ്’ എന്നു മാത്രമാണ് പെണ്‍കുട്ടിയെ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുല്‍ബര്‍ഗയിലെ വീട്ടുതടങ്കലില്‍ 20 ദിവസത്തോളം മാനസിക-ശാരീരിക പീഡനങ്ങള്‍ സഹിച്ചു. പ്രണയിക്കുന്ന യുവാവിനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതെയാണ് കര്‍ണാടക മന്ത്രിയും വീട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പൂട്ടിയിട്ടത്. സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെ യുവതി ദല്‍ഹി വനിതാ കമ്മീഷന്റെയും ദല്‍ഹി പോലീസിന്റെയും സംരക്ഷണയിലായി.
പെണ്‍കുട്ടിക്ക് ബെംഗളൂരുവിലേക്ക് മടങ്ങണമെന്നും പഠിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും ജസ്റ്റീസുമാരായ എ.എം. ഖാന്‍വില്‍ക്കറും ഡി. വൈ. ചന്ദ്രചൂഡും ഉള്‍പ്പെട്ട ബഞ്ചിന് മുമ്പാകെ അഭിഭാഷക വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും ആഗ്രഹിക്കുന്ന ഇടത്ത് പോകാനും വരാനും അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പെണ്‍കുട്ടിക്ക് സംരക്ഷണ നല്കാന് കോടതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ തീരുമാനത്തിന് മാതാപിതാക്കളോ അവരുടെ ബന്ധുക്കളോ ഭര്‍ത്താവോ അയാളുടെ ബന്ധുക്കളോ തടസ്സമാകാന്‍ പാടില്ലെന്നും പറഞ്ഞു.
അതേസമയം മാതാപിതാക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ പെണ്‍കുട്ടിക്ക് ഉപദ്രവമില്ലെന്നും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കയ്യില്‍ കൊടുത്തിട്ടുണ്ടെന്നും മാതാപിതാക്കള്‍ക്കായി ഹാജരായ അഭിഭാഷകന് പറഞ്ഞു. മാത്രമല്ല അവരുടെ ജീവിതത്തില്‍ യാതൊരു ഇടപെടലുകളും നടത്തില്ലെന്നും ആവശ്യപ്പെടുന്നതെല്ലാം തിരികെ നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്തുവകകള്‍ അഭിഭാഷകന് മുഖേന നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പെണ്‍കുട്ടിയുടെ സമ്മതത്തോടെയല്ലാതെ നടത്തിയ വിവാഹം കോടതി റദ്ദാക്കി. ഇനി ഈ വിവാഹം സാധുവാകണമെങ്കില്‍ കുടുംബകോടതിയില്‍ പോകണമെന്നും പറഞ്ഞു. പിതാവിന് സ്വാധീനമുള്ളതിനാല്‍ ബെംഗളൂരുവിലെ ജീവിതം സുരക്ഷിതത്വം ഇല്ലാത്തതാണെന്ന പെണ്‍കുട്ടിയുടെ വാദത്തില്‍ മതിയായ സുരക്ഷ നല്കാന് അവിടുത്തെ പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി. മാര്‍ച്ച് 14 ന് നടത്തിയ വിവാഹം തന്നെ പീഡിപ്പിച്ചായിരുന്നു നടത്തിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. തനിക്ക് പ്രണയമുണ്ടെന്നും വിവാഹം നിര്‍ബ്ബന്ധിച്ചാണ് നടത്തുന്നതെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും ഗൗരവമായി എടുത്തില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: