കോഴിക്കോട്: ഒമ്പതു മാസം പ്രായമായ ഇരട്ടക്കുട്ടികളെ മോഷണക്കേസില്‍ പ്രതിയായ അമ്മയ്ക്കൊപ്പം ജയിലില്‍ താമസിപ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ്. ഇതിനെ തുടര്‍ന്ന് കുട്ടികളെ കോടതി അനുമതി പ്രകാരം ജില്ലാ ജയിലിലേക്ക് മാറ്റി. കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് കെ. രാജന്റെ ഉത്തരവ് പ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടന്, കുട്ടികളെ പാര്‍പ്പിച്ചിരുന്ന സെന്റ് വിന്‍സെന്റ് ഹോമില്‍ നിന്ന് ഏറ്റുവാങ്ങി ജയിലിലേക്ക് മാറ്റിയത്. എത്രയും വേഗം കുട്ടികളെ അമ്മയുടെ അടുത്ത് എത്തിക്കണമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്കിയ ഉത്തരവില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മയും കോയമ്പത്തൂര്‍ സ്വദേശിനിയുമായ ജയ(23)യെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. എന്നാല്‍ പിഞ്ചു കുട്ടികളുള്ള കാര്യം പോലീസ് കോടതിയില്‍ അറിയിക്കാതിരുന്നതിനാല്‍ അമ്മയെ മാത്രം റിമാന്‍ഡ് ചെയ്യുകയായിരുന്നു. തിരൂരില്‍വെച്ചാണ് ജയയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് മാണിക്യത്തിന്റെ കൈയില്‍ പോലീസ് ഒരു കുറിപ്പും നല്‍കിയിരുന്നു. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്, കോഴിക്കോട് എന്നെഴുതിയ കുറിപ്പില്‍ പോലീസ് സ്റ്റേഷന്റെ ഫോണ്‍ നമ്പറും എഴുതിയിരുന്നു.
കുട്ടികളുമായി തീവണ്ടിമാര്‍ഗ്ഗം മാണിക്യം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. കരഞ്ഞുകൊണ്ടിരുന്ന മാണിക്യത്തെയും കുട്ടികളെയും കണ്ട് അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇവരെ കൂട്ടിക്കൊണ്ടുപോവുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തതാണെന്നും റിമാന്‍ഡ് ചെയ്തിട്ടുണ്ടെന്ന വിവരവും അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരും പോലീസും ചേര്‍ന്ന് കുട്ടികളെ കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റി.
അമ്മയ്ക്കൊപ്പം രണ്ടു കുട്ടികളുണ്ടെന്ന വിവരം പോലീസ് യുവതിയെ ഹാജരാക്കിയ കുന്ദമംഗലം കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നില്ല. ഇതാണ് ഒരു ദിവസം മുഴുവന്‍ കുട്ടികള്‍ അമ്മയില്‍ നിന്ന് അകന്നു നില്ക്കാന് വഴിയൊരുക്കിയത്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 2015 ലാണ് ജയയെ അറസ്റ്റ് ചെയ്യുന്നതിന് കാരണമായ കവര്‍ച്ച നടന്നത്.
പോലീസ് നടപടി ക്രൂരം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കോഴിക്കോട്: ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം മറച്ചുവച്ച് അമ്മയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിപ്പിച്ച പോലീസ് നടപടി ക്രൂരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ സ്ത്രീയെ ജാമ്യത്തില്‍ വിടുകയോ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യുമായിരുന്നുവെന്ന് കമ്മീഷന് ആക്ടിംഗ് ചെയര്പേഴ്സന് പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ പോലീസ് മേധാവി വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: