മലപ്പുറം: മലപ്പുറത്ത് ആര്‍എസ്എസ് കാര്യാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് പതിവാകുന്നു. മലപ്പുറം നഗരത്തില്‍ ഒരാഴ്ചക്കിടെ രണ്ട് തവണയാണ് ആക്രമണമുണ്ടായത്. രണ്ടിന് രാത്രി മുണ്ടുപറമ്പിലുള്ള ജില്ലാ കാര്യാലയത്തിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കൂടാതെ കഴിഞ്ഞ ദിവസം മലപ്പുറം ചന്നത്ത് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തുള്ള സേവാഭാരതിയുടെ കാര്യാലയത്തിലെത്തിയ ആയുധധാരികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ട് സംഭവങ്ങളിലും കൃത്യമായി അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. വിവാഹ ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചപ്പോള്‍ അറിയാതെ കാര്യാലയത്തിലേക്ക് തെറിച്ചതാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ആ പ്രദേശത്ത് അങ്ങനെയൊരു വിവാഹമോ ആഘോഷമോ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ്-എസ്ഡിപിഐ-സിപിഎം നേതാക്കള്‍ കെട്ടിട ഉടമയെ സമീപിച്ചിരുന്നു. എന്നാല്‍ വളരെ സമാധാനാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യാലയം തുടരുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നായിരുന്നു ഉടമയുടെ പ്രതികരണം. ഇതോടെ മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. വാട്സ്ആപ് ഹര്‍ത്താല്‍ ദിനത്തില്‍ കാര്യാലയം ആക്രമിക്കാനുള്ള പദ്ധതി ചിലര്‍ ആസൂത്രണം ചെയ്തിരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും പറഞ്ഞ ഉദ്യോഗസ്ഥര്‍ പിന്നീട് അതൊരു ആക്രമണമല്ലായിരുന്നുവെന്ന് മാറ്റി പറയുകയും ചെയ്തു. അക്രമികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ആര്‍എസ്എസ് നേതാക്കള്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: