ബെംഗളൂരു: ബിജെപി വിശ്വസിക്കുന്നത് ദേശഭക്തിയിലും ദേശസേവനത്തിലുമാണ്. എല്ലാവരുടെയും കൂടെ എല്ലാവര്ക്കും വികസനം എന്നതാണ് ബിജെപിയുടെ മന്ത്രം. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുടുംബത്തെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
കര്‍ണാടക കൊപ്പാള്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സ്വന്തം ക്ഷേമത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അവര്‍ കര്‍ഷകരെ ശ്രദ്ധിക്കുന്നില്ല. അഞ്ച് വര്‍ഷം അവര്‍ കര്‍ഷകരെ ദുരിതത്തിലാക്കി. വരള്‍ച്ചമൂലം സംസ്ഥാനത്ത് പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ ദല്‍ഹിയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചെയ്യുന്ന തിരക്കിലായിരുന്നു മന്ത്രിമാര്‍.
ബിജെപി റാലിയിലേക്ക് ആള്ക്കാര് കൂടുതല്‍ എത്തുന്നതോടെ പരാജയം ഉറപ്പായ കോണ്‍ഗ്രസ് എന്തുമറുപടി പറയണമെന്ന ആലോചനയിലാണിപ്പോഴെന്ന് വിജയപുരയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. വോട്ടിങ് യന്ത്രത്തെ മറ്റും കുറ്റം പറയുകയാകും അവര്‍ ചെയ്യുക.
ഈ മണ്ണ് ഭഗവാന് ബസവേശ്വരന്റേതാണ്. ഐക്യത്തോടെ കഴിയാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് സമ്മതിക്കാതെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് പ്രയോജനകരമായ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൊണ്ടുവന്നു. 70 വര്‍ഷം വൈദ്യുതി എത്താതിരുന്ന ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു.
സ്ത്രീകളുടെ സുരക്ഷ കോണ്‍ഗ്രസ് ഗൗരവമായി കാണുന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ശക്തമായ നിയമം കൊണ്ടുവന്നു. മുത്തലാഖിനെതിരെയുള്ള നിയമം പാസ്സാക്കാന്‍ അനുവദിക്കാത്ത കോണ്‍ഗ്രസ് സ്ത്രീ ശാക്തീകരണത്തെ കറിച്ച് എങ്ങിനെയാണ് സംസാരിക്കുന്നത് മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: