തലശ്ശേരി: പള്ളൂരില്‍ സിപിഎം നേതാവ് ബാബു കണ്ണിപ്പൊയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വലിയ ഗൂഢാലോചനയും ദുരൂഹതയുമുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ഈ കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സിപിഎമ്മുകാര്ക്കിടയിലെ പടലപ്പിണക്കമാണ് ബാബുവിന്റെ കൊലപാതകത്തിന് പിന്നിലെന്നും നേരത്തെ സ്ഥലത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്പ്പെടെയുള്ളവരുമായി ബാബുവിന് ചിലകാര്യങ്ങളില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായും പ്രദേശവാസികളും ആരോപിക്കുന്നുണ്ട്. ബാബുവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോറിക്ഷാഡ്രൈവറുമായ ന്യൂമാഹി പെരിങ്ങാടിക്കടുത്ത് ഈച്ചിലെ ഷമേജ് കൊല്ലപ്പെട്ടതും ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂരിലെ വിജിത്ത്, ഷിനോജ് എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ സ്ഥലത്തിനടുത്താണ് ഷമേജും വധിക്കപ്പെട്ടത്.
2016 മെയ് 28ന് പട്ടാപ്പകല്‍ നടന്ന ഇരട്ടക്കൊലപാതകത്തിലെ പ്രതികളായ സിപിഎമ്മിന്റെ കൊടുംക്രിമിനലുകള്‍ ഇപ്പോള്‍ പരോളിലിറങ്ങിയിട്ടുണ്ട്. ഇരട്ടക്കൊലപാതകത്തിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ബാബുവുമായി പരോളിലിറങ്ങിയ ക്രിമിനലുകള്‍ക്ക് വിരോധമുണ്ടായിരുന്നു. അതിനാല്‍ ബാബുവിന്റെയും ഷമേജിന്റെയും കൊലപാതകങ്ങളില്‍ കൊടിസുനിയുള്‍പ്പെടെയുള്ള ക്രിമിനലുകളുടെ പങ്ക് നിഷ്പക്ഷമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.
തങ്ങളുടെ പല ചെയ്തികള്‍ക്കും കൂട്ടുനില്‍ക്കാത്ത ബാബുവിനെ വകവരുത്തേണ്ടത് കൊടിസുനിയുള്‍പ്പെടെയുള്ളവരുടെ രഹസ്യ അജണ്ടയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: