കോഴിക്കോട്: മാഹിയില്‍ ഉണ്ടായ കൊലപാതകങ്ങള്‍ അപലപനീയമാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം പ്രവര്‍ത്തകന്റെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ല. കൊലപാതകം നടന്ന് അല്‍പ്പ സമയത്തിനകം ഓട്ടോറിക്ഷ ഡ്രൈവറും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ഷമേജിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണ് നിമിഷങ്ങള്‍ക്കകം നടപ്പാക്കിയത്. അതിനാല്‍ ആദ്യ കൊലപാതകത്തിലും ദുരൂഹതയുണ്ട്.
കൊലപാതകങ്ങളിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. ഇതിന് പകരം നിയമം കയ്യിലെടുത്ത് സിപിഎം നിരപരാധികളെ വേട്ടയാടുകയാണ്. ആദ്യ കൊലപാതകം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധിയായ ഷമേജിനെ വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനു പിന്നിലെ ഗൂഢാലോചനയില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തുകൊണ്ടുവരണം.
കൊലപാതകത്തെ കൂത്തുപറമ്പില്‍ നടന്ന ആര്‍എസ്എസ് ക്യാമ്പുമായി ബന്ധപ്പെടുത്താനുള്ള സിപിഎം നേതാക്കളുടെ ശ്രമം രാഷ്ട്രീയ ഉദ്ദേശ്യം വെച്ചുള്ളതാണ്. കേരളത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന സംഘടനാ പരിപാടികള്‍ക്കനുസരിച്ച് അഞ്ചു വാര്‍ഷിക ക്യാമ്പുകള്‍ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. 1930 മുതല്‍ നടക്കുന്ന ഇത്തരം ക്യാമ്പുകളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് നേതാക്കളുടെ രാഷ്ട്രീയ അജ്ഞതയോ ഗൂഢലക്ഷ്യങ്ങളോ ആണ്. ആസൂത്രിതമോ ബാലിശമോ ആയ ഇത്തരം രാഷ്ട്രീയ നിലപാടുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: