ബെംഗളൂരു: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്ന മരിയ(20) ബെംഗളൂരുവില്‍ എത്തിയതായി സൂചന. മടിവാളയിലെ ആശ്വാസ ഭവനില്‍ ജെസ്നയാണെന്നു സംശയിക്കുന്ന യുവതി എത്തിയതായാണ് അധികൃതര്‍ പറയുന്നത്. ഇവിടെ താമസിക്കുവാന്‍ മുറി അന്വേഷിച്ചതായും, മുറിയില്ലെന്ന് അറിഞ്ഞതോടെ ആശ്വാസ ഭവനില്‍ നിന്ന് പോയതായും ഇവര്‍ പറഞ്ഞു.
യുവാവിനൊപ്പം ബൈക്കിലാണ് യുവതി എത്തിയത്. ഫോട്ടോയിലുള്ള അതേ സ്കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയതെന്നും ആശ്രമ അധികൃതര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ കണ്ടതോടെയാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്. അവിടെ പള്ളിയുമായി ബന്ധപ്പെട്ട ചിലര്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.ബൈക്കിലാണ് ബെംഗളൂരുവിലെത്തിയതെന്നും ഇടക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചതായും അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നിംഹാന്‍സില്‍ ചികിത്സ തേടി. താമസ സൗകര്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോവുന്നു എന്ന് പറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.
ജെസ്നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ് സ്റ്റാന്റില്‍ എത്തുന്നത് വരെ ജെസ്നയെ കണ്ടവരുണ്ട്. പിന്നീട് കുട്ടിയെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് മടങ്ങി എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: