കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിനെതിരെ തയാറാക്കിയ വ്യാജമൊഴിയേക്കുറിച്ച് ജോര്‍ജിന് അറിവുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വരാപ്പുഴയില്‍ മരിച്ച വസുദേവന്റെ മകന് വിനീഷിന്റെ മൊഴിയാണ് ശ്രീജിത്തിനെതിരെ വ്യാജമായി രേഖപ്പെടുത്തിയത്. വരാപ്പുഴ സ്റ്റേഷനില്‍ വെച്ചാണ് മൊഴി തയാറാക്കിയതെന്നാണ് വിവരം. അന്ന് സ്റ്റേഷന് ചുമതലയുണ്ടായിരുന്ന റൈറ്റര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതേസമയം ചോദ്യം ചെയ്യലിനുശേഷം എ.വി. ജോര്‍ജിന്റെപേരില്‍ രണ്ടുദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് വിവരം. കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ഐ.ജി. ശ്രീജിത്തും എസ്.പി.യും ഒരുമിച്ചിരുന്ന് സിനിമ കാണുന്ന ചിത്രം വിവാദമായതും നടപടി വേഗത്തിലാക്കാന്‍ കാരണമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: