ബെംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ ഫ്ളാറ്റില്‍ നിന്നും പതിനായിരത്തിനടുത്ത് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ പിടികൂടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്ക്വാഡാണ് വെസ്റ്റ് ബംഗലുരുവിലെ ജാലഹള്ളിയിലെ ഒരു ഫ്ളാറ്റില്‍ നിന്ന് വോട്ടര്‍ ഐഡികള്‍ പിടിച്ചെടുത്തത്. രാജരാജേശ്വരി നഗര്‍ (ആര്‍ആര്‍ നഗര്‍) തെരഞ്ഞെടുപ്പ് മണ്ഡലത്തിനു കീഴിലാണ് ഈ പ്രദേശം.
പിടികൂടിയ ഐഡികളെല്ലാം യഥാര്‍ത്ഥമാണെന്നും ഇവക്ക് 10 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ളതായും ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥന് ബൈറെ ഗൗഡ പറഞ്ഞു. കൂട്ടത്തില്‍ വ്യാജ ഐഡികളുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധനയില്‍ 9746 തിരഞ്ഞെടുപ്പ് ഐഡികളാണ് പിടികൂടിയത്. എല്ലാം ആര്‍ആര്‍ നഗറിലെ വോട്ടര്‍മാരുടേതാണ്.
ആര് ആര് നഗറില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജഗദീഷ് രാമചന്ദ്രയാണ് വിവരം പുറത്ത് കൊണ്ടു വന്നത്. പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ജഗദീഷ് ഇവിടെ എത്തുന്നത്. ‘ജാലഹള്ളിയിലുള്ള എസ്എല്‍വി പാര്‍ക്കിലെ 115ാം നമ്പര്‍ ഫ്ളാറ്റ് ഒരു ചെറിയ ബിബിഎംപി ഓഫീസ് പോലെയാണ് തോന്നിയത്. ഇവിടെ രണ്ടു അലുമിനീയം ബോക്സുകളിലായി ഐഡി കാര്‍ഡുകള്‍ നിറച്ചു വച്ചിരിക്കുകയായിരുന്നു.’ രണ്ടു പ്രിന്ററുകളും ആറ് ലാപ്ടോപ്പുകളും ഇതിനുള്ളില്‍ ഉണ്ടായിരുന്നതായും ജഗദീഷ് പറഞ്ഞു. 50000ത്തോളം വ്യാജ ഐഡി കാര്‍ഡുകളും അവിടെ ഉണ്ടായിരുന്നുവെന്നും ബിബിഎംപി ജോയിന്റ് കമ്മീഷണര്‍ തിപ്പേസ്വാമിയുടേതടക്കമുള്ള വ്യാജ തിരഞ്ഞെടുപ്പ് കാര്‍ഡുകള്‍ അതിനുള്ളില്‍ ഉണ്ടെന്നും ജഗദീഷ് ആരോപിച്ചു.
തുടര്‍ന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തി പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ഐഡി കാര്‍ഡുകള്‍ പിടിച്ചെടുത്തത്.
അപ്പാര്‍ട്മെന്റിന്റെ പുറത്ത് നിരവധി ഐഡി കാര്‍ഡുകള്‍ കത്തിച്ചതായി കണ്ടെത്തിയെന്ന് ജെപി പാര്‍ക്കിലെ ബിജെപി കോര്‍പ്പറേറ്റര്‍ മമത വാസുദേവ് ആരോപിച്ചു. ബിജെപി നേതാവ് സദാനന്ദ ഗൗഡയും ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയും സംഭവസ്ഥലം സന്ദര്‍ശിച്ചു. സ്ഥാനാര്‍ത്ഥിയെ മാറ്റുകയോ തെരഞ്ഞെടുപ്പ് നീട്ടിവക്കുകയോ ചെയ്യണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിക്കുകയാണെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഐഡി കാര്‍ഡുകള്‍ വോട്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്കി അവരില്‍ നിന്ന് വാങ്ങിയതാണെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: