പട്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു. മകന് തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോള്‍ അനുവദിച്ചത്.
മുന്‍ ആര്‍ജെഡി ആരോഗ്യ മന്ത്രി ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവാഹം കഴിക്കുന്നത്. ഈ മാസം 12നാണ് വിവാഹം. ഏപ്രില്‍ 18ന് ഇവരുടെ വിവാഹം നിശ്ചയം നടന്നിരുന്നു. അന്ന് ലാലു ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ലാലുവിന്റെ അഭാവത്തില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം തേജ് പ്രതാപ് വികാര നിര്‍ഭര ട്വീറ്റ് പങ്കുവെച്ചിരുന്നു.
10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ലാലു പട്നയിലുണ്ടാകും. റാഞ്ചിയിലെ സിബിഐ പ്രത്യക കോടതിയാണ് കാലിത്തീറ്റ കംഭകോണ കേസുകളില്‍ ലാലുവിനെ ശിക്ഷിച്ചത്. കേസില്‍ ആരോപണവിധേയനായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയുള്‍പ്പടെ 6 പേരെ കോടതി വെറുതെവിട്ടിരുന്നു. അസുഖ ബാധിതനായതിനാല്‍ ഝാര്‍ഖണ്ഡിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: