ന്യൂദല്‍ഹി: 2018ല്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. നിലവില്‍ ഇത് 7.4 ശതമാനമാണ്. 2019 ആകുമ്പൊഴേക്കും 7.8 ശതമാനമാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്.
ഐഎംഎഫിന്റെ ഏഷ്യ ആന്റ് പസഫിക് റീജിയണല്‍ ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. നോട്ടു നിരോധനത്തിന്റെയും ജിഎസ്ടി നടപ്പിലാക്കിയതിന്റെയും ആഘാതങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമായിക്കൊണ്ടിരിക്കുകയാണെന്നും സര്‍വെയില്‍ പറയുന്നു.
ഇന്ത്യക്കു ശേഷം ബംഗ്ലാദേശ് ആണ് സൗത്ത് ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി റിപ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നത്. 7 ശതമാനമാണ് 2018ലും 19ലും ഇവരുടെ വളര്‍ച്ച നിരക്ക്. ശ്രീലങ്ക 2018ല്‍ 4 ശതമാനവും 19ല്‍ 4.5 ശതമാനവും നേടും. നേപ്പാള്‍ 2018ല്‍ 5 ശതമാനം വളര്‍ച്ച പറയുന്നു, എന്നാല്‍ 2019ല്‍ ഇത് 4 ശതമാനമായി കുറയും. മിഡില്‍ ഈസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്, അതിനാല്‍ പാകിസ്ഥാന് ഈ റിപ്പോര്‍ട്ടില്‍ ഇടം നേടിയിട്ടില്ല.
ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന മേഖല ഏഷ്യയുടേതാണെന്നും, ലോക സമ്പദ് വ്യവസ്ഥയുടെ പ്രധാനപ്പെട്ട എഞ്ചിന് ഏഷ്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക സമ്പദ്വ്യവസ്ഥയുടെ 60 ശതമാനവും ഏഷ്യയില്‍ നിന്നാണ് വരുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗവും ഇന്ത്യയുടെയും ചൈനയുടെയും പക്കല്‍ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: