മാവേലിക്കര: ഗുരുതരരോഗം ബാധിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാനാവാത്തവര്‍ക്ക് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദയാവധം നല്‍കുന്നതിനുള്ള ചട്ടത്തിന് കേരളം ഒരു മാസത്തിനുള്ളില്‍ രൂപം നല്‍കും. ദയാവധത്തിനുള്ള താത്പര്യപത്രം എഴുതാനുള്ള ചട്ടങ്ങളും ഉപാധികളും നിശ്ചയിക്കാന്‍ അഞ്ചംഗസമിതി രൂപീകരിച്ചു.
പ്രായപൂര്‍ത്തിയായ, മാനസികാരോഗ്യമുള്ള ഗുരുതരരോഗികള്‍ക്ക് ചികിത്സയുടെ ഏതുഘട്ടത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സമ്മതപത്രം മുന്‍കൂട്ടി തയ്യാറാക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ഏതൊക്കെ അസുഖങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ഏത് ഘട്ടത്തില്‍ മരുന്നും ജീവന്‍രക്ഷാ ഉപകരണങ്ങളും വേണ്ടെന്നുവച്ച് മരണം സ്വീകരിക്കാം എന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്.
അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവയ്ക്കാം. സമ്മതപത്രം ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ച് ദയാവധം അനുവദിക്കാം.
സമ്മതം പത്രം എഴുതിവച്ച ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം. തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ മജിസ്ട്രേറ്റിനെ നിയോഗിക്കും. ജില്ലാ മജിസ്ട്രേറ്റ് മെഡിക്കല്‍ബോര്‍ഡ് രൂപവത്ക്കരിക്കണം. ബോര്‍ഡായിരിക്കും അന്തിമ തീരുമാനം എടുക്കുക.
ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്ന് മജിസ്ട്രേട്ട് നിയോഗിക്കുന്ന ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, ചികിത്സ, ആരോഗ്യനില, തുടര്ചികിത്സാസാദ്ധ്യത എന്നിവയെല്ലാം ബന്ധുക്കളെ അറിയിച്ചശേഷം, ന്യൂറോളജി, കാര്‍ഡിയോളജി, നെഫ്രോളജി, സൈക്യാട്രി, ഓങ്കോളജി വിഭാഗങ്ങളിലെ 20 വര്‍ഷം പരിചയമുള്ള മൂന്ന് ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ബോര്‍ഡ് രോഗിയെ പരിശോധിക്കണം, ജില്ലാകളക്ടറെ വിവരമറിയിക്കണം, ഡിഎംഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി രോഗിയെ പരിശോധിക്കണം. ഡിഎംഒയുടെ റിപ്പോര്‍ട്ട് കളക്ടര്‍ വഴി മജിസ്ട്രേട്ടിന് കൈമാറണം.
മജിസ്ട്രേട്ട് രോഗിയെ സന്ദര്‍ശിക്കണം. ഈ സാഹചര്യത്തില്‍ വേണം ദയാവധം നടപ്പാക്കാന്‍. കള്ളവിവരമോ വ്യാജരേഖയോ നല്കിയാല് 10 വര്‍ഷം വരെ തടവുശിക്ഷ, 20 ലക്ഷം മുതല്‍ ഒരുകോടി വരെ പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: