ന്യൂദല്‍ഹി: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് റൈസ് പുള്ളര്‍ വില്‍ക്കുന്നവരെന്ന പേരില്‍ 1.43 കോടിയുടെ തട്ടിപ്പ് നടത്തിയ അച്ഛനും മകനും അറസ്റ്റില്‍. ദല്‍ഹി സ്വദേശികളായ വീരേന്ദ്രകുമാര്‍ ബ്രാര്‍ (56), മകന് നിതിന്‍ (30) എന്നിവരെയാണ് ജോയിന്റ് കമ്മീഷണര്‍ (ക്രൈം) അലോക് കുമാര്‍ അറസ്റ്റ് ചെയ്തത്. കബളിപ്പിക്കപ്പെട്ട വസ്ത്ര വ്യാപാരി നരേന്ദ്രര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിവിധ തവണകളായാണ് വസ്ത്ര വ്യാപാരിയില്‍ നിന്നും 1.43 കോടി രൂപ തട്ടിയതെന്ന് പരാതിയില്‍ പറയുന്നു.
റൈസ് പുള്ളര്‍ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്ന് തെറ്റിദ്ധരിച്ചാണ് വ്യാപാരി ഇവരെ ബന്ധപ്പെടുന്നത്. നാസയുടെ ഉപഗ്രഹ, ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് വേണ്ട റൈസ്പുള്ളര്‍ വില്‍ക്കുന്നത് തങ്ങളാണെന്നാണ് അച്ഛനും മകനും പറഞ്ഞിരുന്നത്. 37,500 കോടിക്കാണ് വില്‍പ്പന നടത്താറുള്ളതെന്നും വ്യാപാരിയെ അറിയി്ച്ചു. റൈസ് പുള്ളറിന്റെ ശക്തി തെളിയിക്കാന്‍ ചില പരീക്ഷണങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി റൈസ് പുള്ളറിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങണമെന്നും തട്ടിപ്പുവീരന്മാര് പറഞ്ഞു. പരീക്ഷണം നടത്തുന്നത് ശാസ്ത്രജ്ഞരാണെന്നും അറിയിച്ചിരുന്നു. ഇതിന്റെ പേരിലും പണം തട്ടി. ഇതിനായി 87 ലക്ഷം രൂപ വ്യാപാരിയില്‍ നിന്നു വാങ്ങി. കൂടാതെ പരീക്ഷണം വിജയമായാല്‍ 10 കോടി രൂപ ടോക്കണ്‍ നല്‍കണമെന്നും വ്യാപാരിയെ അറിയിച്ചു. ഇത് സമ്മതിക്കുകയും ചെയ്തു.
എന്നാലിവര്‍ പരീക്ഷണങ്ങള്‍ നടത്താതെ കച്ചവടം നീട്ടിക്കൊണ്ടു പോയി. അതേസമയം തങ്ങളുമായി കച്ചവടം ഉറപ്പിക്കാന്‍ നരേന്ദറിനെ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. കച്ചവടമുറപ്പിച്ചില്ലെങ്കില് റൈസ് പുള്ളര്‍ മറ്റാര്‍ക്കെങ്കിലും മറിച്ചുവില്‍ക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് 51.1 ലക്ഷം രൂപ കൂടി വസ്ത്രവ്യാപാരി തട്ടിപ്പുകാര്‍ക്ക് നല്കി. പണം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷണമെന്ന പേരില്‍ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ചിലത് നടത്തുകയും ചെയതു. ഇതിനായി അവിടെ ശാസ്ത്രജ്ഞരെന്ന പേരില്‍ ചിലര്‍ എത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് പരീക്ഷണം നടത്തിയവര്‍ യഥാര്‍ത്ഥ ശാസ്ത്രജ്ഞരല്ലെന്നും 20,000 രൂപയക്ക് വീരേന്ദര്‍ മോഹന്റെ കീഴില്‍ ജോലിക്കെത്തിയവരാണെന്നും വ്യാപാരിക്ക് വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്.
മോട്ടോര്‍ വര്‍ക്ക്ഷോപ്പ് ഉടമകളായിരുന്ന തട്ടിപ്പുകാരായ അച്ഛനും മകനും. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവരിന്ന് സഞ്ചരിക്കുന്നത് ഔഡി കാറിലാണ്. മറ്റേതൊരു തട്ടിപ്പുകാരനെയും പോലെ മാജിക്കല്‍ മിറര്‍, രണ്ടുതലയുള്ള നാഗങ്ങള്‍, നാഗമണി തുടങ്ങിയവയിലൂടെയാണ് തട്ടിപ്പിലേക്കുള്ള രംഗപ്രവേശം. ഏറ്റവുമൊടുവിലാണ് നാസയ്ക്കും പ്രതിരോധ മേഖലയ്ക്കും റൈസ് പുള്ളര്‍ വില്‍ക്കുന്നവരെന്ന തട്ടിപ്പ് കണ്ടെത്തിയത്. ഇവര്‍ പരീക്ഷണ സമയത്ത് സ്വയം തുന്നിയ ബഹിരാകാശ യാത്രികര്‍ ധരിക്കുന്ന ആന്റി- റേഡിയേഷന് വസ്ത്രങ്ങള്‍ ധരിച്ചെത്തുകയും ചെയതെന്ന് ഡിസിപി (ക്രൈം) ബിഷാം സിങ് പറഞ്ഞു.
നരേന്ദറിനെപ്പോലെ നിരവധി പേരാണ് റൈസ് പുള്ളര്‍ തട്ടിപ്പിനിരയായതെന്നും ഇവര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്നും റേഡിയഷന്‍ കവചം, വ്യാജ സ്റ്റിക്കറുകള്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു.
എന്താണ് റൈസ് പുള്ളര്‍
അരിമണികളെ ആകര്‍ഷിക്കാന്‍ ശക്തിയുള്ള ലോഹങ്ങളെയാണ് റൈസ് പുള്ളറെന്ന് പറയുക. ഇതിന്റെ പേരില്‍ പലതരത്തില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടന്നു വരുന്നുണ്ട്. കോടികളുടെ ആസ്തിയുള്ളവരെ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ്. ഇറിഡിയം സാന്നിദ്ധ്യമുള്ള ചെമ്പാണ് തട്ടിപ്പിന്റെ കാതല്‍. ഈ ലോഹം നാസ, ഐഎസ്ആര്‍ഒ, ഡിആര്‍ഡിഒ മുതലായ സ്പേസ് ഏജന്‍സികളും ആയുധനിര്‍മാതാക്കളും ഉപയോഗിക്കുന്നെന്നും പറഞ്ഞാണ് തട്ടിപ്പ് ആരംഭിക്കുക. അരിമണികളെ ആകര്‍ഷിക്കുന്നത് കണ്‍കെട്ടുവിദ്യയിലൂടെയാണ്. ആദ്യം ഇറിഡിയം സാന്നിദ്ധ്യമുണ്ടെന്ന് അവകാശപ്പെടുന്ന ലോഹങ്ങള്‍ (റൈസ് പുള്ളര്‍) കാന്തം കൊണ്ട് പൊതിയും. തുടര്‍ന്ന് അരി തിളപ്പിച്ച് ചോറാക്കി മാറ്റിയ ശേഷം ഇതിനുള്ളില്‍ ചെറിയ ഇരുമ്പുതരികളോ കമ്പിയോ നിറയ്ക്കും. ഇതിനുശേഷം റൈസ് പുള്ളറിനടുത്തേക്ക് ചോറ് അടുപ്പിക്കുമ്പോള്‍ കാന്തത്തിന്റെ ശക്തിയാല്‍ ഇത് ആകര്‍ഷിക്കപ്പെടും. ഇങ്ങനെയാണ് റൈസ് പുള്ളര്‍ തട്ടിപ്പിന്റെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: