ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം. ഇന്നലെ രാവിലെ പത്തരയോടെയാണ് ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാന് പത്രിക സമര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വരണാധികാരികൂടിയായ ആര്‍ഡിഒ എം.വി. സുരേഷ് കുമാര്‍ മുമ്പാകെ എത്തിയത്.
സമര്‍പ്പണ സമയം സ്ഥാനാര്‍ത്ഥിക്കൊപ്പം നാല് പേര്‍ക്ക് മാത്രമാണ് അനുവാദം. ഇത് ലംഘിച്ച് പ്രവര്‍ത്തകരും നേതാക്കളും വരണാധികാരിയുടെ ചേംബറിലേക്ക് കടന്നു. നാല് പേര് മാത്രം നിന്നാല്‍ മതി എന്ന് വരണാധികാരി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ആരും പുറത്തിറങ്ങിയില്ല.
തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് എം.വി.ഗോവിന്ദന്, ടി.കെ. രാംദാസ്, ഉമ്മന്‍ ആലുംമൂട്ടില്‍, കെ.രാഘവന്, സി.എസ് സുജാത, ആര്.രാജേഷ്, ശോഭനാ ജോര്‍ജ്, വിശ്വംഭരപ്പണിക്കര്‍, എം.എച്ച് റഷീദ്, കെ.എസ്. രവി, എം.വിജയകുമാര്‍ എന്നീ നേതാക്കളടക്കമുള്ള പതിനേഴോളം പ്രവര്‍ത്തകര്‍ പുറത്ത് വന്നത്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എന്‍ഡിഎ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: