ഛാന്ദോഗ്യോപനിഷത്ത് 19
പിന്നീട് മൂന്നാമത്തെ അമൃതമായ കൃഷ്ണ വര്ണ്ണരൂപത്തെ ആദിത്യന്മാര് വരുണനെ പ്രധാനിയാക്കി ഉപജീവിക്കുന്നു. അവര്‍ കഴിക്കുന്നില്ല, കുടിക്കുന്നില്ല. ഈ അമൃതത്തെ കണ്ടിട്ട് തന്നെ തൃപ്തരാകുന്നു. അവര്‍ ഈ രൂപത്തെ തന്നെ നോക്കിയിരിക്കും പിന്നെ അനുഭവിക്കാന്‍ ഉത്സുകരാകും. ഈ അമൃതത്തെ അറിയുന്നവര്‍ ആദിത്യന്മാരില് ഒരാളായിത്തീരും. വരുണനെ പ്രധാനിയാക്കി കൃഷ്ണരൂപമാകുന്ന അമൃതത്തെ ദര്‍ശിച്ച് തൃപ്തരാകുന്നു. ഇയാള്‍ ആദ്യം രൂപത്തെ നോക്കി ഉദാസീനനാവുകയും പിന്നെ അനുഭവിക്കാന്‍ ഉത്സുകനാവുകയും ചെയ്യും.
ആദിത്യന് തെക്ക് ഉദിച്ച് വടക്ക് അസ്തമിക്കുന്നതിനേക്കാള് ഇരട്ടി കാലം പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കും. അത്രയും കാലം അയാള്‍ ആദിത്യന്മാരുടെ ആധിപത്യത്തേയും സ്വാരാജ്യത്തേയും നേടും. ആദിത്യന്മാരുടെ ഭോഗ കാലം രുദ്രന്മാരുടെ ഇരട്ടിയാണ്. ഉപാസകര്‍ക്കും ഇതുതന്നെയാണ്.
നാലാമത്തേത് ഏറ്റവും കറുത്തതായ അമൃതമാണ്. മരുത്തുക്കള് സോമനെ മുഖമാക്കി അനുഭവിക്കുന്നു. ഈ അമൃതത്തെ അറിയുന്നയാള്‍ മരുത്തുക്കളില്‍ ഒരാളായിത്തീരും. അയാള്‍ ഈ രൂപത്തെ അനുഭവിക്കും. ആദിത്യന് വടക്ക് ഉദിച്ച് തെക്ക് അസ്തമിക്കുന്ന കാലം ഇയാള്‍ മരുത്തുക്കളുടെ ആധിപത്യവും സ്വാരാജ്യവും നേടും. മരുത്തുക്കളുടേയും ഉപാസകരുടേയും ഭോഗകാലം ആദിത്യന്മാരുടെ ഇരട്ടിയാണ്.
അഞ്ചാമത്തെ അമൃതം സൂര്യന്റെ നടുക്ക് ഇളകുന്നതുപോലെ കാണുന്നതാണ്. സാധ്യന്മാര്‍ പ്രണവത്തെ മുഖമാക്കി ഇതിനെ അനുഭവിക്കുന്നു. ഈ അമൃതത്തെ അറിയുന്നയാള്‍ സാധ്യന്മാരില് ഒരാളായിത്തീരുന്നു. അമൃതത്തെ അനുഭവിക്കുന്നു. സൂര്യന് മുകളില്‍ ഉദിച്ച് താഴെ അസ്തമിക്കുന്ന കാലത്തോളം സാധ്യന്മാരുടെ ആധിപത്യവും സ്വാരാജ്യവും നേടുന്നു. ഇത് മരുത്തുക്കകളുടേതിന്റെ ഇരട്ടിയാണ്. വാസ്തവത്തില്‍ സൂര്യന് ഉദയമോ അസ്തമയമോ ഇല്ല. നമ്മുടെ കണ്ണിന് കാണാന്‍ തുടങ്ങുമ്പോള്‍ ഉദയം. കാണാതാവുമ്പോള്‍ അസ്തമയം.
ഇന്ദ്രന്റെ അമരാവതി, യമന്റെ സംയമിനി, വരുണന്റേത് വാരുണി, സോമന്റേത് വിഭ എന്നിങ്ങനെയാണ് നാല് ദിക്ക്പാലകരുടെ പുരികള്‍. ദിക്കുകള്‍ പറഞ്ഞത് ഭൂമിയില്‍ നിന്നുള്ള നോട്ടമനസരിച്ചാണ്. ഈ നാലു പുരികളാണ് ഭോഗ സ്ഥലം. ഇവ ക്രമത്തില്‍ ഇരട്ടി ഭോഗത്തെ നല്കുന്നു. ഇളാ വൃതത്തിലുള്ളവര്ക്കാണ് സൂര്യന് മുകളില്‍ ഉദിക്കുന്നതു പോലെ തോന്നുക.
ആദിത്യന്റെ മധുരൂപമായ ഉപാസനയ്ക്ക് ശേഷം അത് മോക്ഷഫലത്തിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് ഇനി വിവരിക്കുന്നു.
ജീവികളെ അനുഗ്രഹിക്കുന്നതിനുള്ള കാലശേഷം ഉപാസകന് എല്ലാറ്റിനും മേലെ ബ്രഹ്മമായിത്തീരുന്നു. ഉദിക്കലും അസ്തമിക്കലും ഇല്ലാതെ ഒറ്റയ്ക്ക് തന്നില്‍ തന്നെ സ്ഥിതി ചെയ്യും. അതിനെ പറ്റി ഒരു ശ്ലോകമുണ്ട്. ഉദയാസ്തമയങ്ങള്‍ ഇല്ലെന്ന് പറയാന്‍ കാരണം അത് കാണാനായി ജീവജാലങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്. ആദിത്യന് താന്‍ തന്നെയെന്നറിഞ്ഞ് ഉയര്‍ന്ന തലത്തിലെത്തിയ ആളോട് ബ്രഹ്മലോകത്തിലെ ആദിത്യനെ പറ്റി ചോദിക്കുമ്പോഴുള്ള മറുപടിയാണ് ഇനിയത്തെ ശ്ലോകം.
അവിടെ ഒരിക്കലും സൂര്യന് ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്തിട്ടില്ല. ദേവന്മാരെ… ഈ സത്യം കൊണ്ട് ഞാന്‍ ബ്രഹ്മത്തില്‍ നിന്നും ഭ്രഷ്ടനാവാതിരിക്കട്ടെ. എന്റെ വാക്ക് സത്യമാണ് എന്നര്‍ത്ഥം.
ഈ ബ്രഹ്മോപനിഷത്തിനെ അറിയുന്നയാള്‍ക്ക് സൂര്യാസ്തമയങ്ങളില്ല. അയാള്‍ സ്വയംപ്രകാശ സ്വരൂപനായതിനാല് പകല്‍ മാത്രം.
ഈ മധുജ്ഞാനത്തെ ബ്രഹ്മാവ് പ്രജാപതിയ്ക്കും പ്രജാപതി മനുവിനും മനു തന്റെ മക്കള്‍ക്കും നല്കി. ഈ ബ്രഹ്മ ജ്ഞാനത്തെ അരുണന് മൂത്ത മകനായ ഉദ്ദാലകന് ഉപദേശിച്ചു. ഈ അറിവ് മൂത്ത മകനോ യോഗ്യനായ ശിഷ്യനോ പറഞ്ഞു കൊടുക്കണം. സമൃദ്ധമായ ഭൂമി തന്നാല്‍ പോലും ഇത് മറ്റാര്‍ക്കും ഉപദേശിക്കരുത്. ഈ ബ്രഹ്മവിദ്യ എറ്റവും ശ്രേഷ്ഠമാണ്. മറ്റെന്തിനേക്കാളും കൂടുതല്‍ ഫലമുള്ളതാണ്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: