ന്യൂയോര്‍ക്ക്: ലോകത്തിലെ കരുത്തുറ്റ പത്തു നേതാക്കളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പ്രശസ്ത സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാഗസിനാണ് ലോകത്തിലെ കരുത്തുറ്റ നേതാവായി മോദിയെ തെരഞ്ഞെടുത്തത്.
ഈ ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തിലെ വന്‍ ജനപ്രീതിയുള്ള നേതാവായി മോദി തുടരുകയാണെന്ന് ഫോബ്സ് വിലയിരുത്തുന്നു. 750 കോടി ജനങ്ങള്‍ വസിക്കുന്ന ഈ ലോകത്തെ നിയന്ത്രിക്കുന്ന 75 പേരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നു എന്ന ആമുഖത്തോടെയാണ് കരുത്തുറ്റവരെ ഫോബ്സ് അവതരിപ്പിക്കുന്നത്. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ഒന്‍പതാമതാണ് മോദി.
കള്ളപ്പണത്തിനും അഴിമതിക്കും എതിരായ നീക്കങ്ങളാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ സവിശേഷതകളായി ഫോബ്സ് കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് സീ ജിങ്പിന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചകള്‍ മോദിയെ ആഗോള നേതാവിന്റെ തലത്തിലേക്ക് ഉയര്‍ത്തി. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള നിരവധി വിഷയങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നിലപാടെടുപ്പിക്കുന്നതില്‍ നിര്‍ണായക ശക്തിയായി മോദി മാറിയെന്നും ഫോബ്സ് പറയുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവരെയൊക്കെ മോദി പിന്നിലാക്കി.
സീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കല്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ്, പോപ്പ് ഫ്രാന്‍സിസ്, ബില്‍ ഗേറ്റ്സ്, സൗദി കിരീടാവകാശി മഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ്, നരേന്ദ്ര മോദി, ആല്‍ഫബെറ്റ് സഹ സ്ഥാപകന്‍ ലാരി പേജ് എന്നിവരാണ് ആദ്യ പത്തുപേര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: