കൊച്ചി: യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലുള്ള മലയാളികളുടെ നിര്‍ദ്ദേശം. തീവ്രവാദ നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും ആളുകള്‍ക്കുമാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നതിനു പകരം സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് അഫ്ഗാനിലുള്ള മലയാളി ഭീകരനായ അബ്ദുല്ല റാഷീദിന്റെ നിര്‍ദ്ദേശം.
തീവ്ര മതനിലപാടുള്ളവരെ ഭീകരവാദത്തിലേക്ക് എത്തിക്കാനും ഇവരെ സംഘടിപ്പിക്കാനും, യോഗം ചേരാനും സൗകര്യം ഒരുക്കാനും നിര്‍ദ്ദേശമുണ്ട്. ഇത്തരം രഹസ്യയോഗം ചേരാന്‍ കണ്ണൂരിലും കാസര്‍കോട്ടും പ്രത്യേക കേന്ദ്രങ്ങളുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ അനധികൃത പണമിടപാട് നടത്തിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കേസെടുത്തതും സംഘടനയുടെ തീവ്രവാദ ബന്ധത്തിന് തെളിവാണ്. കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം ഉണ്ട്. ഇവര്‍ ഐഎസ് കേന്ദ്രത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെടാറുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു വര്‍ഷമായി വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് സംഘടന.
പ്രതിഷേധങ്ങളിൽ കശ്മീർ സ്വദേശികൾ
കൊച്ചി: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കാന് കശ്മീര്‍ സ്വദേശികള്‍. ഇവരില്‍ പലരും കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളുമായും പാക്കിസ്ഥാനിലെ ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ സാന്നിധ്യം കൂടി വരികയാണ്. എന്നാല്‍ എന്തിനാണ് ഇവര്‍ എത്തിയതെന്നോ എത്രപേര്‍ എത്തിയിട്ടുണ്ടെന്നോ പോലീസിന് വ്യക്തമായ വിവരമില്ല. പകല്‍ സമയങ്ങളില്‍ വ്യാപാരികളായിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെടാറ്. പ്രത്യേക മതവിഭാഗം സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച് ഇവര്‍ പങ്കെടുക്കാറുണ്ട്. കേരളത്തില്‍ നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ ഇവര്‍ പങ്കെടുക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: