ടെൽ അവീവ്: ഇസ്രായേലി കമ്പനികളെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്ത് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. മൈക്രോ ഇറിഗേഷൻ, മലിനജല ശുദ്ധീകരണം, കൃഷി എന്നീ മേഖലകളിൽ സംസ്ഥാനത്ത് നിക്ഷേപങ്ങൾ നടത്തുവാനും സഹകരണത്തിനുമായിട്ടാണ് മുഖ്യമന്ത്രി ഇസ്രായേലി കമ്പനികളെ ക്ഷണിച്ചിരിക്കുന്നത്. ഇസ്രായേലിലെ ടെൽ അവീവിൽ നടന്ന 2018ലെ അന്തർദേശീയ കൃഷി സാങ്കേതിക എക്സിബിഷനിൽ പങ്കെടുക്കവെയാണ് അദ്ദേഹം കമ്പനികളെ ക്ഷണിച്ചത്.
ഹരിയാനയുടെ വികസനത്തിൽ ഇസ്രായേൽ കമ്പനികളും ഗവേഷണ സംരഭങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഗ്രിടെക് ഇസ്രായേൽ എന്ന് പേരിട്ടിരിക്കുന്ന എക്സിബിഷൻ മെയ്8 മുതൽ 10 വരെയാണ് നടക്കുന്നത്. സംയോജന കൃഷിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിച്ച ഖട്ടർ സംയോജിത കൃഷി ഭാരതത്തിന്റെ കൂട്ടുകുടുംബ വ്യവസ്ഥയുടെ ഒരു ഭാഗമാണെന്നും പറഞ്ഞു. വ്യവസായത്തിലും കൃഷി മേഖലയിലും രാജ്യത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഹരിയാന ആഗോള നിക്ഷേപകരുടെ പ്രമുഖ കേന്ദ്രമായി മാറി. ഹരിയാനയുടേയും ഇസ്രായേലിന്റെയും നല്ല നാളെയ്ക്ക് വേണ്ടി നിക്ഷേപകർ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലിനു പുറമെ യുകെയിലും അദ്ദേഹം സന്ദർശനം നടത്തുന്നുണ്ട്. ഹരിയാനയിൽ വ്യത്യസ്ത വ്യവസായ മേഖലകളിൽ നിക്ഷേപം നടത്തുവാൻ കമ്പനികളെ ക്ഷണിക്കുവാനും ചർച്ചകൾക്കുമായിട്ടാണ് ഖട്ടർ യുകെ സന്ദർശിക്കുന്നത്. മെയ് 9 മുതൽ 14 വരെയാണ് അദ്ദേഹത്തിന്റെ യുകെ സന്ദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: