ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ ലഹരി വിമോചന കേന്ദ്രത്തില്‍ പന്ത്രണ്ടുവയസുകാരി ശ്രേയ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടും സിബിഐയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നടത്താത്തതിനെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ചുമതല സിബിഐക്ക് നല്‍കിയോ എന്നത് സംബന്ധിച്ചും മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന് ഉത്തരവായത്. പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലന്‍നായര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.
2010 ഒക്ടോബര്‍ 17നാണ് കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയും സുജയുടെയും മകള്‍ ശ്രേയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിത്വ വികസനക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രേയ.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്നു പറഞ്ഞ് ധൃതിപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ 2011 ആഗസ്റ്റില്‍ സിബിഐക്ക് കേസ് വിടുകയായിരുന്നു. എന്നാല്‍ പ്രഖ്യാപനമുണ്ടായതല്ലാതെ കഴിഞ്ഞ ഒരുവര്‍ഷമായി യാതൊരു അന്വേഷണവും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് കൈമാറി ഹൈക്കോടതി ഉത്തരവിട്ടതിന് ഏതാനും ആഴ്ചകള്‍ക്കിടെയാണ് സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയില്‍ നടന്നിട്ടും സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
കൈതവന അക്സപ്റ്റ് കൃപാഭവനിലെ കുളത്തിലാണ് ശ്രേയയെ മരിച്ച നിലയില്‍ കണ്ടത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തുടക്കത്തിലെ തൃപ്തികരമല്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കൃപാഭവന്റെ ചുമതലക്കാരടക്കം 120ഓളം പേരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇതില്‍ പലരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. സംശയത്തിന്റെ നിഴലിലുള്ള കൃപാഭവന് ഡയറക്ടര്‍ ഫാ.മാത്തുക്കുട്ടിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: