ബെംഗളൂരു: പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ( ഒബിസി) കമ്മീഷന് നിയമ സാധുത നല്‍കുന്നത് തടയാനാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് സ്തംഭിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് കോണ്‍ഗ്രസിന് ആവശ്യമാണ്. അതേസമയം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന് നിയമസാധുത ലഭിക്കാതിരിക്കാന്‍ രാജ്യസഭയില്‍ തടസ്സം നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ന്യൂനപക്ഷങ്ങള്‍ക്കോ ദളിതര്‍ക്കോ ഹൃദയത്തില്‍ ഇടം നല്‍കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും തെരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ കര്‍ണാടക ബിജെപി ഘടകത്തിന്റെ എസ്.സി, എസ്.ടി, ഒബിസി, ന്യൂനപക്ഷമോര്‍ച്ചാ പ്രവര്‍ത്തകരുമായി ആപ്പിലൂടെ നടത്തിയ സംവാദത്തില്‍ മോദി ആഞ്ഞടിച്ചു.
ബി. ആര്. അംബേദ്കറെ ആദരിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അംബേദ്കറുടെ യത്നങ്ങളെ ആദരിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണം.
അതേസമയം ബിജെപി എന്നും അബേദ്കര്‍ക്ക് അര്‍ഹിക്കുന്ന ബഹുമതി ലഭിക്കാനാണ് പ്രയത്നിച്ചിട്ടുള്ളത്. കരുത്തുറ്റതും പുരോഗതിയാര്‍ജിച്ചതുമായ രാഷ്ട്രമെന്ന അംബേദ്കറുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് മോദി ചൂണ്ടിക്കാട്ടി.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ എം. പി മാരുള്ളത് ബിജെപിയിലാണ്. ഈ വിഭാഗങ്ങളില്‍നിന്ന് കൂടുതല്‍ അംഗങ്ങള്‍ ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: