ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ 20,000 സീറ്റുകളിലെ ഫലം പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി വിലക്കി. ഇത്രയും പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇ-മെയില്‍ വഴി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയപ്രകാരം ഈ മാസം 14ന് തന്നെ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യഷനായ ബെഞ്ചിന്റേതാണ് നടപടി.
എതിര് സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തൃണമുല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായി വിജയികളായി പ്രഖ്യാപിച്ചത്. എതിര് കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നേരെ തൃണമുല്‍ കോണ്‍ഗ്രസ് വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ഇതേതുടര്‍ന്ന് മറ്റ് പാര്‍ട്ടികള്‍ക്ക് പത്രിക സമര്‍പ്പിക്കാനായിരുന്നില്ല. തുടര്‍ന്ന് പത്രിക സമര്‍പ്പിക്കാനുള്ള തീയതി സുപ്രീം കോടതി നീട്ടിയിരുന്നു. ഇതിന് ശേഷവും 17,000 തൃണമുല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലായിരുന്നു എന്ന വാദമാണ് സുപ്രീം കോടതിയില്‍ പൊളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: