ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണം. നാളെ നാല് കോടി വോട്ടര്‍മാര്‍ 223 നിയോജകമണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തും. ബിജെപിയും കോണ്‍ഗ്രസും പ്രധാനമായും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് ഫലത്തിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുന്നു.
വിവാദങ്ങളുടെ വേലിയേറ്റങ്ങളായിരുന്നു പ്രചാരണത്തില്‍ ഉടനീളം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മതരാഷ്ട്രീയമാണ് പ്രധാന ചര്‍ച്ചയായത്. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതപദവി അനുവദിച്ചതാണ് പ്രധാനം.
ലിംഗായത്തുകള്‍ക്ക് 20 ശതമാനം വോട്ടാണുള്ളത്. ബിജെപിയുടെ ഉറച്ച വോട്ടായ ലിംഗായത്ത് വിഭാഗത്തില്‍ വിള്ളലുണ്ടാക്കി വിജയിക്കാമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ബിജെപി യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതോടെ കോണ്‍ഗ്രസ് നീക്കം പാളി.
മതതീവ്രവാദ സംഘടനകളായ എസ്ഡിപിഐ, പിഡിപി, പിഎഫ്ഐ എന്നിവരുമായി കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടാക്കി. ഹിന്ദുസംഘടനാ പ്രവര്‍ത്തകരുടെ കൊലപാതക കേസുകളിലെ പ്രതികളടക്കം 175 ഓളം പേരെ ജയിലില്‍ നിന്ന് വിട്ടയച്ചു.
എസ്ഡിപിഐ, പിഡിപി കക്ഷികള്‍ അവര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസിന് പിന്തുണ നല്കി.
സിദ്ധരാമയ്യ സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ, വികസന വിരുദ്ധ നടപടികളും ബിജെപി ഉയര്‍ത്തി. അഞ്ച് വര്‍ഷത്തില്‍ 3700 ഓളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള നേതാക്കളും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് ഉടനീളം നടന്ന യോഗങ്ങളില്‍ ഇത് ഒരു പ്രധാന വിഷയമായി ഉയര്‍ത്തി. ബിജെപി നേതാക്കളുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഒളിച്ചോടി.
സിദ്ധരാമയ്യ താമസിച്ചിരുന്ന ഹോട്ടലില്‍ അനധികൃതമായി സൂക്ഷിച്ച 20 ലക്ഷം രൂപയും സിദ്ധരാമയ്യയുടെ അടുത്ത അനുയായി എംഎല്‍എ മുനിരത്നയുടെ മണ്ഡലത്തില്‍ നിന്ന് പതിനായിരത്തോളം വോട്ടര്‍ ഐഡി കാര്‍ഡുകളും പിടിച്ചു. ഇതോടെ തീര്‍ത്തും പ്രതിരോധത്തിലായ കോണ്‍ഗ്രസ് അവസാനം ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ കൊലക്കേസില്‍ പ്രതിയാണെന്നു വരെ ആരോപണം ഉന്നയിച്ചു.
രണ്ട് അഭിപ്രായ സര്‍വേകള്‍ ബിജെപിക്കും ഒരെണ്ണം കോണ്‍ഗ്രസിനും നൂറിലധികം സീറ്റ് പ്രവചിക്കുന്നു. ജാനകിഭട്ട്, സുവര്‍ണ സര്‍വേകളാണ് ബിജെപിക്ക് 102സീറ്റിലധികം പ്രവചിച്ചിരിക്കുന്നത്. സി ഫോര്‍ സര്‍വെ കോണ്‍ഗ്രസിന് അനുകൂലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: