മുംബൈ: ‘മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടാ’നൊരുങ്ങുകയാണ് ഫ്ളിപ്കാര്‍ട്ടിലെ ജീവനക്കാര്‍. ഒറ്റരാത്രികൊണ്ട് കോടിപതികളായാല് പിന്നെ എന്തുചെയ്യും? എന്തായാലും ഫ്ളിപ്കാര്‍ട്ടിനെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തതോടെ കുറച്ച് ജീവനക്കാരുടെ ശുക്രന് തെളിഞ്ഞു. ഫ്ളിപ്കാര്‍ട്ട് ഏറ്റെടുക്കലിന്റെ ഭാഗമായി കമ്പനിയുടെ നിലവിലുള്ളതും മുന്‍ജീവനക്കാരുടെയും കൈവശമുള്ള ഓഹരികള്‍ (ഇഎസ്ഒപി) കൂടി വാള്‍മാര്‍ട്ട് വാങ്ങാന്‍ തീരുമാനിച്ചതോടെയാണ് ജീവനക്കാര്‍ കോടിപതികളാകുന്നത്.
10,000ത്തിലധികം തൊഴിലാളികളാണ് ഫ്ളിപ്കാര്‍ട്ടിലുള്ളത്. ഇതില്‍ 3000ത്തിലധികം തൊഴിലാളികള്‍ക്ക് ഓഹരികളുണ്ട്. ജീവനക്കാരുടെ ഓഹരികള്‍ വന്‍ വിലയ്ക്കാണ് വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നത്. 3300 കോടിയുടെ ഓഹരികളാണ് ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയധികം ജീവനക്കാരുടെ ഓഹരികള്‍ ഏറ്റെടുക്കല്‍ നടക്കുന്നത്. ഏറ്റെടുക്കലിനുശേഷമുള്ള 23 ശതമാനം ഓഹരികള്‍ ബിന്നി ബന്‍സാലും ചില ഓഹരി ഉടമകളും നിലനിര്‍ത്തും.
ഒറ്റ ദിവസംകൊണ്ട് കോടിപതികളായി തീര്‍ന്നതോടെ ജീവനക്കാര്‍ പുതിയ ഫ്ളാറ്റുകളും വിലകൂടിയ കാറുകളും വാങ്ങുകയാണ്. മറ്റുള്ളവര്‍ ചിലരാകട്ടെ, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫോണ്‍പേ സ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം ഫ്ളിപ്കാര്‍ട്ടിന്റെ പേയ്മെന്റ് വിദഗ്ധനായിരുന്നു. അമോദ് മാളവ്യയാകട്ടെ ടെക്നോളജി ഓഫീസറും, സുജീത് കുമാര്‍, ക്യൂര്‍ഫിറ്റ് സ്ഥാപകനായ അങ്കിത് നഗോരി, മൈന്ത്ര സ്ഥാപകന്‍ മുകേഷ് അന്‍സാല്‍ എന്നിവര്‍ ശതകോടീശ്വരന്മാരായവരില് പെടുന്നു. ഫ്ളിപ്കാര്‍ട്ട് തൊഴിലാളികള്‍ക്ക് ഓഹരിവില്‍പ്പന നടത്തുന്നതിനും അനുവാദം നല്‍കിയിരുന്നു.
1600 കോടി ഡോളറിന് (ഏകദേശം 1.08 ലക്ഷം കോടി രൂപ) ഫ്ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. സോഫ്റ്റ് ബാങ്ക് അടക്കം വിവിധ മുന്‍നിര കമ്പനികളുടെ കൈവശമുള്ള ഓഹരികളാണ് വാള്മാര്്ട്ടിന് കൈമാറുക. സോഫ്റ്റ് ബാങ്കിന് 23 ശതമാനം ഓഹരികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: