പാരീസ്: ഇസ്ലാമിക മതഗ്രന്ഥമായ ഖുറാനിലെ, അവിശ്വാസികള്‍ക്കെതിരായ കാലഹരണപ്പെട്ട വചനങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ മുന്നൂറിലേറെ പ്രമുഖരുടെ തുറന്ന കത്ത്. ഇസ്ലാമിക ഭീകരതയ്ക്ക് കാരണം ഖുറാനിലെ ഈ എഴുത്തുകളാണെന്നാണ് ബുദ്ധിജീവികളും പ്രശസ്തരുമടങ്ങുന്ന ഈ സംഘത്തിന്റെ കണ്ടെത്തല്‍,
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി, മാന്വല്‍ വാള് ഉള്‍പ്പെടെ മൂന്ന് മുന്‍ പ്രധാനമന്ത്രിമാര്‍, നിലവിലുള്ള എംപിമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ഒപ്പിട്ടതാണ് ഈ തുറന്ന കത്ത്. ഇസ്ലാമികതയുടെ സമഗ്രാധിപത്യത്തെ ചോദ്യം ചെയ്ത് ‘ലെ ഫിഗാറിയോ’ എന്ന ഫ്രഞ്ച് പത്രത്തിലാണ് 2018 മാര്‍ച്ച് 19 ന് പത്രിക പ്രസിദ്ധീകരിച്ചത്.
കത്തിനെ ഹീനം, വര്‍ഗ്ഗീയം, അപലപനീയം, ഇസ്ലാംപേടി, പ്രകോപനപരം എന്നിങ്ങനെ വിമര്‍ശിച്ച് ഫ്രാന്‍സിലെമ്പാടും ഒരു വിഭാഗത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. തുര്‍ക്കി ഉപപ്രധാനമന്ത്രി ബെകിര്‍ ബോസ്ദാഗ് കത്തിനെ അപലപിച്ചു. സര്‍കോസിയെ ഇസ്ലാമിന്റെ ശത്രുവെന്ന് വിളിച്ചു.
മുപ്പത് ഇമാമുകള്‍ കത്തിനെതിരേ ശക്തമായ മറുപടിക്കത്ത് ഇറക്കി. ഫ്രാന്‍സിനു പുറത്തേക്കും എതിര്‍പ്പ് വളരുകയാണ്. അതേ സമയം ബുദ്ധിജീവികളുടെ കത്തിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതാണെന്ന വാദങ്ങളും ശക്തിപ്പെടുന്നു.
മുന്നൂറു പേര് ഒപ്പിട്ട കത്തില്‍ ഇസ്ലാമിനെ ”യഹൂദ വിരുദ്ധ”മെന്ന് വിശേഷിപ്പിക്കുന്നു. കാലഹരണപ്പെട്ട കാര്യങ്ങളാണ് ഖുറാനില്‍-” ജൂതരേയും ക്രിസ്ത്യാനികളേയും അവിശ്വാസികളേയും വധിക്കുകയും ശിക്ഷിക്കുകയും വേണ”മെന്ന ഭാഗം നീക്കം ചെയ്യണമെന്ന് കത്ത് ”ഇസ്ലാമിക അധികൃത”രോട് ആവശ്യപ്പെടുന്നു.
ഫ്രാന്‍സിലെമ്പാടും ”ഇസ്ലാമിക യാഥാസ്ഥിതികത്വം” വളര്‍ത്തുന്നതിനും ”ആസൂത്രിത വംശീയ ഉന്മൂലനം” നടക്കുന്നതിനുമെതിരേ കത്തില്‍ വിമര്‍ശനമുണ്ട്. യഹൂദരാണെന്ന് പരസ്യമായി ചൂണ്ടിക്കാട്ടി 11 പേരെ 2006 മുതല്‍ ഇസ്ലാമിക ഭീകരര്‍ കൊല്ലുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുെണ്ടന്ന് കത്ത് വിശദീകരിക്കുന്നു.
ഒരു മാസം മുമ്പ് 67 വയസ്സുള്ള സാറാ ഹാല്‍മിയെന്ന യഹൂദ സ്ത്രീയെ ചിലര്‍ വീട്ടില്‍ കയറി ആക്രമിച്ച് മര്‍ദ്ദിച്ച് ജനാലവഴി പുറത്തെറിഞ്ഞു. എറിയുമ്പോള്‍ അക്രമികള്‍ ”അള്ളാഹു അക്ബര്‍” എന്ന് വിളിക്കുന്നുണ്ടായിരുന്നു. ഈ സംഭവവും ഇങ്ങനെയൊരു തുറന്ന കത്തിന് പ്രേരണയായി. മറ്റൊരു യഹൂദ സ്ത്രീയെ മിറീല്ലെ ക്നോളിനെ വീട്ടില്‍ കയറി കുത്തിക്കൊല്ലുകയായിരുന്നു. അപ്പോഴും അക്രമികള്‍ ”അള്ളാഹു അക്ബര്‍” വിളിച്ചു. ഈ രണ്ടു സംഭവങ്ങളും വംശീയഹത്യയുടെ ഭാഗമാണെന്നാണ് കത്തില്‍ ഒപ്പിട്ടവര്‍ വിവരിക്കുന്നത്.
ഖുറാന് വചനങ്ങള്‍ അവിശ്വാസികള്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നു. അതിനാല്‍ അത്തരം കാലഹരണപ്പെട്ട വചനങ്ങള്‍ ഖുറാനില്‍ നിന്ന് നീക്കണം. മുസ്ലിങ്ങളുടെ ഈ ആക്രമണങ്ങളും നീക്കങ്ങളും യഹൂദരെ അയല്പക്കം മാറാന്‍ പ്രേരിപ്പിക്കുന്നു. അവര്‍ കുട്ടികളെ സ്കൂളുകളില്‍നിന്ന് മാറ്റുന്നു. പൊതു സ്ഥലങ്ങളില്‍ ഇറങ്ങാന്‍ ഭയക്കുന്നു, കത്തില്‍ വിശദീകരിക്കുന്നു.
കത്ത് അവസാനിക്കുന്നത് ഇങ്ങനെ:
”ഇസ്ലാമികത ഒറ്റപ്പെട്ടു നില്‍ക്കാനിഷ്ടപ്പെടുന്നു. കാരണം, അവര്‍ മറ്റുള്ള മതങ്ങളെയും അവരുടെ നിലപാടുകളോടു യോജിക്കാത്ത മുസ്ലിങ്ങളെയും നിഷേധിക്കുന്നു. ഇസ്ലാമികത ജനാധിപത്യ പരമാധികാരത്തെ വെറുക്കുന്നു. ഏതു തരത്തിലുള്ള നിയമസംവിധാനത്തേയും നിരസിക്കുന്നു. മേല്‍ക്കൈ കിട്ടാത്തിടത്തെല്ലാം അഗവണിക്കപ്പെടുന്നുവെന്ന് ഇസ്ലാമികത കണക്കാക്കുന്നു.
ഇതെല്ലാം അംഗീകരിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. ആണിനും പെണ്ണിനും പരസ്പരം കാണാവുന്ന, ആരും അപമാനിക്കപ്പെടാത്ത ഒരുലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്ത്രീകള്‍ താഴ്ന്നവരാണെന്ന് ചിന്തിക്കുന്നവരുടേതല്ലാത്ത ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പരസ്പരം ഭയക്കാതെ ജനങ്ങള്‍ കഴിയുന്ന ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മതങ്ങള്‍ നിയമം നിശ്ചയിക്കാത്ത ലോകത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: