കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍, പല വകുപ്പുകളും പരാജയമെന്ന് മുന്‍ചീഫ് സെക്രട്ടറിയും ഭരണ പരിഷ്കാര കമ്മീഷനംഗവുമായ സി.പി. നായരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്.
ആഭ്യന്തര വകുപ്പിന് പോലീസിന്റെ മേലുള്ള നിയന്ത്രണം നഷ്ടമാകുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും സി.പി. നായര്‍ തിരുവനന്തപുരത്ത് നിന്ന് പുറത്തിറങ്ങുന്ന ഒരു വാരികയില്‍ തുറന്നടിക്കുന്നു. സര്‍ക്കാറിന്റെ രണ്ടുവര്‍ഷത്തെ ഭരണം വിലയിരുത്തിയാണ് വിമര്‍ശനങ്ങള്‍. വി.എസ്. അച്യുതാനന്ദന് ചെയര്‍മാനായ ഭരണ പരിഷ്കാര കമ്മീഷനംഗത്തിന്റെ വിമര്‍ശനം ഗൗരവതരമാണ്.
പോലീസ്, ജയില്‍ വകുപ്പുകള്‍ക്കു ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നാമമാത്രമായി. അത്യന്തം ആശങ്കാജനകമാണിത്. പോലീസ് ഭരണം കാര്യക്ഷമമാകാന്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ വേണം കാര്യങ്ങള്‍ നടക്കാന്‍. വിട്ടുവീഴ്ചയില്ലാതെ ഇത് നടപ്പാക്കിയേ പറ്റൂ. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന അവസ്ഥ പോലീസില്‍ അനുവദിച്ചാല്‍ അരാജകത്വമായിരിക്കും ഫലം.
കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, ആഭ്യന്തരവകുപ്പ് പോലീസില്‍ നിയന്ത്രണം കൊണ്ടുവന്നതും അന്നത്തെ ആഭ്യന്തര-വിജിലന്‍സ് വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന സി.പി. നായര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിജിലന്‍സ് വകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയെയും വിമര്‍ശിക്കുന്നുണ്ട്. വിജിലന്‍സിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമോപദേഷ്ടാക്കളുടെ അഭിപ്രായം കണക്കിലെടുക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം അസാധാരണവും അപകടകരവുമാണ്. വിജിലന്‍സ് ഡയറക്ടറുടെ അംഗീകാരമുണ്ടെങ്കില്‍ ശുപാര്‍ശ അതേപടി കോടതികള്‍ അംഗീകരിച്ചുകൊള്ളണമെന്ന വാദവും ശരിയല്ല. വിജിലന്‍സ് വകുപ്പിന്റെ കാഴ്ചപ്പാടുകളില്‍ വിവേകമുണ്ടാകണമെന്നും ലേഖനം വിമര്‍ശിക്കുന്നു.
റവന്യു വകുപ്പിന്റെ പ്രവര്‍ത്തനം തീര്‍ത്തും നിരാശാജനകമാണ്. തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തിലുണ്ടായ വിവാദവും നിയമയുദ്ധവും സര്‍ക്കാറിന്റെ പ്രതിച്ഛായ നഷ്ടമാക്കി. ഇടുക്കി, വയനാട് ജില്ലകളിലെ കൈയേറ്റ ലോബിയെ നിയന്ത്രിക്കുന്നതിലും നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിലും പരാജയപ്പെട്ടു. കൈയേറ്റ ലോബിയെ തടയാന്‍ ശ്രമിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട ദുരനുഭവങ്ങളും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് മങ്ങലേല്‍പ്പിച്ചു. ഹാരിസണ്‍ കേസില്‍ സര്‍ക്കാറിനേറ്റ തിരിച്ചടിയും, മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ സുശീലാ ഭട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്കാന് കഴിയാതിരുന്നതുമൊക്കെ വീഴ്ചയാണ്.
വനം, വ്യവസായം, തൊഴില്‍ സാമൂഹിക നീതി, ഭവന നിര്‍മ്മാണം, വൈദ്യുതി, പൊതുവിതരണം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ഭരണതലത്തില്‍ ഒരു പ്രതികരണവുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശനമുണ്ട്. വിദ്യാഭ്യാസവകുപ്പും പരാജയമായി.
സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യം പരമദയനീയമാണ്. കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പരാമര്‍ശങ്ങളും വിദ്യാഭ്യാസവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ സി.പി. നായര്‍ എടുത്തുപറയുന്നുണ്ട്. അധ്യാപക നിയമനങ്ങളിലെ അഴിമതിയും ലേഖനം തുറന്നുകാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: