ന്യൂദല്‍ഹി: നാട്ടിലേക്ക് മടങ്ങാന്‍ പുതിയ പാസ്പോര്‍ട്ട് അഭ്യര്‍ത്ഥിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ട യുവാവിന് സഹായവും തിരുത്തലുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫിലിപ്പീന്‍സില്‍ മെഡിസിന് പഠിക്കുന്ന ഷെയ്ഖ് അതീഖ് ആണ് സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ത്യന്‍ അധിനിവേശ കശ്മീരില്‍ നിന്നുള്ളയാള്‍ എന്ന് രേഖപ്പെടുത്തിയതിനെ സുഷമാ സ്വരാജ് എതിര്‍ത്തു. അത്തരത്തിലൊരു സ്ഥലം ഇല്ലെന്നും താങ്കള്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും സഹായിക്കുമെന്നുമായിരുന്നു സുഷമയുടെ മറുപടി. കശ്മീരിലെ വിഘടനവാദ സംഘടനകളും അവരെ പിന്തുണയ്ക്കുന്നവരുമാണ് കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്.
സുഷമാ സ്വരാജ് എതിര്‍ത്തതോടെ യുവാവ് പ്രൊഫൈലില്‍ നിന്ന് ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നെഴുതിയത് മാറ്റി. ഇതില്‍ സന്തോഷമുണ്ടെന്ന് സുഷമ ട്വിറ്ററില്‍ കുറിച്ചു. എത്രയും വേഗം ആവശ്യമായ സഹായം നല്‍കണമെന്നും ഷെയ്ഖ് അതീഖ് ഇന്ത്യക്കാരനാണെന്നും ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ജയ്ദീപിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു സുഷമാ സ്വരാജ്.
വിദ്യാര്‍ത്ഥിയായ ഷെയ്ഖ് അതീഖിന്റെ പാസ്പോര്‍ട്ട് കൈമോശം വന്നുപോവുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനായാണ് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചത്. സംഭവം വാര്‍ത്തയായതോടെ ഷെയ്ഖ് ആതിഖ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: